bedakam-

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷന് ഇനി ഉദ്യാനഭംഗിയാണ്. ഇവിടെ എത്തുന്നവർക്ക് ഇനി മുതൽ പൊട്ടിപ്പൊളിഞ്ഞ് കൂട്ടിയിട്ട വണ്ടികൾ കാണാൻ പറ്റില്ല. പകരം ആസ്വാദ്യകരമായ പച്ചപ്പും ഉദ്യാനവും പച്ചക്കറി തോട്ടവും ആണ് സന്ദർശകർക്ക് കൗതുകകരമാവുക. സ്റ്റേഷൻ വളപ്പിൽ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത് പൊലീസുകാർ തന്നെയാണ്. കാട് പിടിച്ചു കിടന്ന സ്ഥലങ്ങൾ വെട്ടി വൃത്തിയാക്കി പൊട്ടിപ്പൊളിഞ്ഞ തൊണ്ടിമുതലുകളായ വാഹനങ്ങൾ വേറൊരു ഭാഗത്തേക്ക് ഒതുക്കിയിട്ടാണ് മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത്.

ബേഡഡുക്ക പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പൊലീസ് മെസ്സിലേക്ക് ആവശ്യമായ പച്ചക്കറി ഉത്പാദിക്കുന്നത്. പൊലീസുകാർ തന്നെ അധ്വാനിച്ചാണ് സ്റ്റേഷൻ കോമ്പൗണ്ട് നല്ലൊരു ഉദ്യാനമാക്കി മാറ്റിയത്. പദ്ധതിയുടെ ഉദ്ഘാടനം കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നിർവഹിച്ചു. ചടങ്ങിൽ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് സി. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മാധവൻ, ബേഡഡുക്ക കൃഷി ഓഫീസർ പ്രവീൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് അഹമ്മദ് ഷെരീഫ്, കുറ്റിക്കോൽ, സാമൂഹ്യ, സന്നദ്ധ സംഘടന പ്രതിനിധികൾ പങ്കെടുത്തു. ബേഡകം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഇൻസ്‌പെക്ടർ ടി. ഉത്തംദാസ് സ്വാഗതവും പൊലീസ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗം ഗോപകുമാർ നന്ദിയും പറഞ്ഞു.

ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ ശേഷം ആദ്യമായി സ്റ്റേഷൻ സന്ദർശിച്ച എസ്.പി ഡി. ശിൽപയെ ബേഡകം എസ്.ഐ മുരളിധരന്റെ നേതൃത്വത്തിൽ വനിതാ പൊലീസുദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. വൃത്തിയുടെയും മനോഹാരിതയുടെയും കാര്യത്തിൽ ബേഡകം പൊലീസ് സ്റ്റേഷൻ ജില്ലയിലെ മറ്റ് സ്റ്റേഷനുകൾക്ക് കൂടി മാതൃകയാവുകയാണ്. സ്റ്റേഷൻ കോമ്പൗണ്ട് പൊതുജന സൗഹൃദമാക്കാനും ആകർഷണമാക്കാനും അക്ഷീണം പ്രവർത്തിച്ച ബേഡകം സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടെ ആത്മാർത്ഥതയെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു. ജില്ലാ പൊലീസ് മേധാവിയും പഞ്ചായത്ത് പ്രസിഡന്റും സ്റ്റേഷൻ കോമ്പൗണ്ടിൽ ഫല വൃക്ഷത്തൈകൾ നട്ടു. പൊലീസ് അസോസിയേഷൻ ജില്ല കമ്മിറ്റിയംഗം ഗോപകുമാർ നന്ദി പറഞ്ഞു.