കൊല്ലം: സൈഡ് കൊടുത്തില്ലെന്നാരോപിച്ച് പെട്ടി ഒാട്ടോ ഡ്രൈവറെ മൂന്ന് തവണ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്തേക്കർ ആലുവാക്കോളനി നിവാസി റിയാസ് (32), സുഹൃത്ത് കലയനാട് സ്വദേശി ഫയാസ് (33) എന്നിവരാണ് അറസ്റ്റിലായത്. പുനലൂർ നേതാജിയിൽ വാടകയ്ക്ക് താമസിക്കുന്ന പെട്ടി ഒാട്ടോ ഡ്രൈവർ ഷാജിയെ വധിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. പുനലൂർ സെന്റ് ഗൊരെറ്റി സ്കൂളിന് സമീപം വച്ച് റിയാസും ഫയാസും സഞ്ചരിച്ച കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ഷാജിയെ ഒാട്ടോ തടഞ്ഞ് തല്ലി. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് ഷാജിയുടെ ദേഹത്തേക്ക് മദ്യലഹരിയിലായിരുന്ന പ്രതികൾ കാറോടിച്ച് കയറ്റാൻ ശ്രമിക്കുകയായിരുന്നു. കാറിടിച്ച് തലയ്ക്കും മോണയ്ക്കും സാരമായി പരിക്കേറ്റ ഷാജി പുനലൂർ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. വിവര മറിഞ്ഞെത്തിയ പൊലീസ് കാർ സഹിതം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വധശ്രമത്തിന് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.