സമുദ്രാ പാർക്ക് പാതിവഴിയിൽ
കോവളം: കോവളത്തിന്റെ മുഖം മാറ്റുന്ന സമുദ്രാ ബീച്ച് വികസനം പാതി വഴിയിൽ. രണ്ട് വർഷം മുമ്പ് തുടങ്ങിയ 20 കോടിയുടെ കോവളം വികസന പ്രവർത്തനങ്ങളുടെ ഒന്നാം ഘട്ടമാണ് അനന്തമായി നീളുന്നത്. കഴിഞ്ഞ സർക്കാർ നിർമ്മിച്ച സമുദ്രാ പാർക്ക് പൂർണമായും പൊളിച്ചാണ് പുതിയ നിർമ്മാണം ആരംഭിച്ചത്. ഈരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമ്മാണം ഏറ്റെടുത്തത്.
നവംബർ ഒന്നിന് ശേഷം സമുദ്രാ ബീച്ചിലെത്തുന്ന സഞ്ചാരികൾക്കും ബീച്ചിലെ നിർമ്മാണങ്ങൾ വിലങ്ങുതടിയാവുകയാണ്. ഒന്നാം ഘട്ടം കഴിഞ്ഞ ജൂണിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ ഇക്കൊല്ലം ഒന്നാം ഘട്ടം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
അന്താരാഷ്ട്ര ടൂറിസം കേന്ദ്രമെന്ന നിലയിൽ വളർച്ചയിലും വികസനത്തിലും നവീകരണത്തിലും കോവളത്തിന്റെ ഗ്രാഫ് താഴേക്കാണ്. കഴിഞ്ഞ മാസം കോവളം ലൈറ്റ് ഹൗസ് ബീച്ച് മുതൽ ഗ്രോബീച്ച് വരെ ഒന്നരക്കിലോമീറ്റർ ദൂരത്തെ തീരവും നടപ്പാതയുമെല്ലാം കടലെടുത്തിരുന്നു. പ്രതിസന്ധിയുടെ പടുകുഴിയിലായ കോവളത്തേക്ക് സഞ്ചാരികളെ മടക്കിയെത്തിക്കാൻ അധികൃതർ ആകർഷകമായ പാക്കേജുകളുമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒന്നാം ഘട്ടം
സമുദ്രാ പാർക്ക്, കഫറ്റീരിയ, ടോയ്ലറ്റ് എന്നിവയുടെ നവീകരണം
ഹവ്വാ ബീച്ചിനെയും സീറോക്ക് ബീച്ചിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്രോവ് ബീച്ച്
സമുദ്ര ബീച്ച്, എടക്കല്ല് ബീച്ച് എന്നിവയെ ബന്ധിപ്പിമെന്ന് പറഞ്ഞിരുന്നെങ്കിലും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം കാരണം നിർമ്മാണം മുടങ്ങാനാണ് സാദ്ധ്യത
രണ്ടാം ഘട്ടം
തീരസംരക്ഷണഭിത്തി, നടപ്പാത നവീകരണം, ഭൂഗർഭ കേബിളുകൾ സ്ഥാപിക്കൽ, ബീച്ച് വെണ്ടർ ബൂത്തുകൾ, സ്വാഗത കവാടം, സൈൻ ബോർഡുകൾ, ആറ് കൽമണ്ഡപങ്ങൾ, ഗ്രാനൈറ്റ് സ്ലാബുകൾ പതിച്ച ഇരിപ്പിടങ്ങൾ, എടക്കല്ല് റോക്ക് ഗാർഡൻ, ടോയ്ലെറ്റ്, വിശ്രമമുറികൾ
പ്രധാന പ്രശ്നങ്ങൾ
നടപ്പാത തകർന്നു
ആളുകൾക്ക് വസ്ത്രം മാറാനും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനുമുള്ള സൗകര്യമില്ല
സഞ്ചാരികൾക്ക് പ്രാപ്യമാകുന്നിടത്ത് ടോയ്ലെറ്റും വിശ്രമമുറിയും സ്ഥാപിക്കണം
പേ ആൻഡ് യൂസ് ടോയ്ലെറ്റ് സൗകര്യം ഒരുക്കണം
അപകടത്തിൽ പെടുന്നവർക്ക് പ്രാഥമികശുശ്രൂഷ നൽകാൻ ആംബുലൻസ് സൗകര്യം
ലൈറ്റ് ഹൗസ് ബീച്ചിലെ നടപ്പാതയിലെ ഇരുമ്പുകൈവരികൾ ദ്രവിച്ചു
'നിർമ്മാണത്തിലുണ്ടായിരുന്ന 16 തൊഴിലാളികൾക്ക് കഴിഞ്ഞ മാസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. വേളി ടൂറിസം വില്ലേജിൽ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അടിയന്തരമായി നിർമ്മാണം പൂർത്തിയാക്കാൻ ഇവിടെയുണ്ടായിരുന്ന തൊഴിലാളികളെ വേളിയിലേക്ക് കൊണ്ടു പോയി. അടുത്ത ആഴ്ചയോടെ നിർമ്മാണം പുനഃരാരംഭിക്കും".
- ടൂറിസം വകുപ്പ് അധികൃതർ