aaa

കിളിമാനൂർ: ലഹരി വസ്‌തുക്കൾ കടത്തുന്ന സംഘത്തിലെ കണ്ണികൾക്ക് മാത്രം മനസിലാകുന്ന തരത്തിലെ കോഡുകളും ഹവാല മോഡൽ പണം ഇടപാടുകളും അന്വേഷണ സംഘത്തെ വട്ടംചുറ്റിക്കുന്നു. ആറ്റിങ്ങൽ ലഹരി വസ്‌തുക്കളുടെ കടത്ത്, നഗരൂരിലെ കഞ്ചാവ് വേട്ട എന്നിവ ഉൾപ്പെടെ സമീപക്കാലത്ത് ജില്ലയിൽ എക്‌സൈസ് പിടികൂടിയ മിക്ക കേസുകളുടെയും തുടരന്വേഷണം ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാവുകയാണ്. മയക്കുമരുന്ന് കടത്തിയ കേസുകളിൽ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് കണ്ണികൾ കൂട്ടി ഇണക്കാനാവാത്ത തരത്തിലെ കള്ളക്കടത്തിന്റെ കുതന്ത്രങ്ങൾ പുറത്തായത്. കൂട്ടാളികളുടെ പേരോ ഫോൺ നമ്പറോ പരസ്പരം അറിയാത്ത വിധത്തിലായിരുന്നു ആന്ധ്രാ, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് നടത്തിയ ലഹരി ഇടപാടുകൾ.

 തലവന്മാർ അജ്ഞാതർ

കാരിയറായി പ്രവർത്തിക്കുന്നവർക്ക് മുന്നിൽ തികച്ചും അജ്ഞാതരാണ് മയക്കു മരുന്ന് മാഫിയ തലവന്മാർ. ഇടപാടുകാർ നിയോഗിച്ച ആളുകളാണെന്ന് ഉറപ്പാക്കിയാൽ ഊരോ പേരോ അന്വേഷിക്കാതെ പണം കൈപ്പറ്റി സാധനം കൈമാറുകയാണ് ഇപ്പോഴത്തെ രീതി. യാദൃശ്ചികമായി ലഹരി കടത്ത് സംഘത്തിലെ ആരെങ്കിലും പിടിക്കപ്പെട്ടാൽ പൊലീസിന്റെയോ എക്‌‌സൈസിന്റെയോ അന്വേഷണം ഉറവിടത്തിലേക്ക് നീളാതിരിക്കാനുള്ള തന്ത്രമാണിത്.

ജില്ലയിൽ വൻ തോതിൽ കഞ്ചാവും മയക്കുമരുന്നും ഒഴുകുന്നുണ്ട്. കാർഗോ സർവീസുകളുടെ സഹായത്തോടെ ഫുഡ്‌ ഐറ്റം, തുണികൾ, ഡാൾഡ പോലുള്ള ഓയിലുകൾ തുടങ്ങിയവയെന്ന വ്യാജേനയാണ് കടത്ത്. ഡോളറാണ് വിലയായി നൽകുക. മയക്കു മരുന്ന് ഇടപാടിന്റെ ലാഭത്തിനൊപ്പം ഡോളർ എക്സ്ചേഞ്ച് വഴിയും മയക്കു മരുന്ന് ലോബിയുടെ കീശ നിറയും.

 എല്ലാം കോഡുവഴി

പിടികൂടിയ 500 കിലോ കഞ്ചാവ് പ്രതികളുടെ കോഡ് ഭാഷയിൽ അറിയപ്പെടുന്നത് കിലോ 500 എന്ന പേരിലല്ലാ എന്നാണ്. ട്രെയിനിലോ ബസിലോ കാറിലോ ആണ് ഇടപാടിനായി കാരിയർമാരെ അയയ്ക്കുന്നതെങ്കിൽ വാഹനത്തിന്റെ പേരാകും ഇവരുടെ കോഡ്. ചെന്നൈക്കുള്ള ട്രെയിനിലാണെങ്കിൽ ചെന്നൈ സൂപ്പർ എന്നാകും കാരിയർ അറിയപ്പെടുക. നിയോഗിക്കുന്ന ആളുടെ ഫോണാകും കാരിയർക്ക് ഇടപാടിനായി നൽകുക. സാധനം സുരക്ഷിതമായി എത്തിച്ചാൽ പറഞ്ഞുറപ്പിച്ച പ്രതിഫലവുമായി കാരിയർക്ക് മടങ്ങാം. ഒരു തവണ കടത്തുന്നതിന് അളവ് അനുസരിച്ച് പതിനായിരം മുതൽ കാൽ ലക്ഷവും അര ലക്ഷവും വരെയാണ് കാരിയർമാരുടെ പ്രതിഫലം. കോളേജ് വിദ്യാർത്ഥികളും വീട്ടമ്മമാരും പ്രൊഫഷണൽ രംഗത്തുള്ളവരും വരെ മയക്കുമരുന്ന് കടത്ത് സംഘത്തിൽ കാരിയറായുണ്ട്.