k-t-jaleel

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന്റെ ഗവേഷണ പ്രബന്ധം മൗലികമല്ലെന്നും നൂറുകണക്കിന് ഉദ്ധരണികൾ പകർത്തിയെഴുതിയാണ് കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതെന്നും ചാൻസലറായ ഗവർണർക്ക് പരാതി. കേരളസ‌‌ർവകലാശാലാ വൈസ്ചാൻസലർക്ക് ഗവർണർ പരാതി കൈമാറി. വ്യാകരണ പിശകുകളുടെയും ഉദ്ധരണികളിൽ ഉൾപ്പെടെ അക്ഷരത്തെറ്റുകളുടെയും കൂമ്പാരമായ പ്രബന്ധം വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കണമെന്നാണ് ആവശ്യം. സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റിയാണ് പരാതി നൽകിയത്.

പ്രബന്ധത്തിൽ മൗലികമായ സംഭാവനകളില്ല. അക്കാഡമിക് വിദഗ്ദ്ധരുടെ പാനലിനെക്കൊണ്ട് പുനർമൂല്യനിർണയം നടത്തണം. വിവരാവകാശ നിയമപ്രകാരം കേരള യൂണിവേഴ്സി​റ്റിയിൽനിന്ന് പ്രബന്ധത്തിന്റെ പകർപ്പുവാങ്ങി, കാമ്പെയിൻ കമ്മി​റ്റി നിയോഗിച്ച വിദഗ്ദ്ധ സമിതി പരിശോധിച്ചപ്പോഴാണ് പിഴവുകൾ കണ്ടെത്തിയത്. സിൻഡിക്കേ​റ്റ് നിലവിലില്ലാതിരുന്ന കാലയളവിൽ വൈസ്ചാൻസലറായിരുന്ന ഡോ.എം.കെ. രാമചന്ദ്രൻനായർ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഡോക്ടറേ​റ്റ് നൽകിയതെന്നും പരാതിയിൽ പറയുന്നു. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ച് തയ്യാറാക്കിയ പ്രബന്ധത്തിനാണ് ജലീൽ 2006ൽ ഡോക്ടറേ​റ്റ് നേടിയത്. പാങ്ങോട് മന്നാനിയ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. ടി. ജമാൽമുഹമ്മദിന്റെ മേൽനോട്ടത്തിലാണ് പ്രബന്ധരചന നിർവഹിച്ചത്.

ഡോ.ബി.ഇക്ബാൽ വൈസ്ചാൻസലറായിരിക്കെയാണ് ജലീൽ ഗവേഷണത്തിന് രജിസ്​റ്റർ ചെയ്തത്. ഗവേഷണം നടത്താത്തതിനാൽ രജിസ്ട്രേഷൻ റദ്ദാക്കി. ഡോ.രാമചന്ദ്രൻനായർ വി.സിയായയുടൻ റദ്ദാക്കിയ രജിസ്ട്രേഷൻ വീണ്ടും അനുവദിച്ചു. സിൻഡിക്കേറ്ര് നിലവിലില്ലാത്തപ്പോഴാണ് പ്രബന്ധം മൂല്യനിർണയം നടത്തിയത്. വിസിയായിരുന്ന രാമചന്ദ്രൻനായർ പിന്നീട് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തട്ടിപ്പിൽ പ്രതിയായി. വാരിയംകുന്നത്തു ഹാജിയുടെ പേര് അടുത്തകാലത്ത് ചർച്ചാവിഷയമായതിനെ തുടർന്ന് മലബാർ ലഹളയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങളും പ്രബന്ധങ്ങളും പരിശോധിച്ചപ്പോഴാണ് മന്ത്റിയുടെ പ്രബന്ധവും ശ്രദ്ധയിൽപെട്ടതെന്നും സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും പറഞ്ഞു.

ചൂണ്ടിക്കാട്ടുന്ന പിശകുകൾ

ഗവേഷണഫലം സാധൂകരിക്കാൻ ഉപയോഗിച്ചിട്ടുള്ള ഉദ്ധരണികൾ പലതും വിഷയവുമായി ബന്ധമില്ലാത്തതാണ്. ഇവയ്ക്ക് സൂചികകളും നൽകിയിട്ടില്ല

 മൂലഗ്രന്ഥത്തിൽ നിന്നുള്ള ഉദ്ധരണികൾക്കുപകരം പലതവണ പകർപ്പിനു വിധേയമായവയാണ് ഉപയോഗിച്ചത്

ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും നേതാക്കളായിരുന്നവരെക്കുറിച്ച് പുതുതായി ഒരു പഠനവും നടത്തിയിട്ടില്ല

302 ഖണ്ഡികകളിലായി 622 ഉദ്ധരണികളാണ് കുത്തിനിറച്ചിരിക്കുന്നത്. അതിലൂടെ എന്താണ് സമർത്ഥിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുമില്ല

സ്വന്തമായി പറഞ്ഞിട്ടുള്ള ആദ്യത്തെയും അവസാനത്തെയും അദ്ധ്യായങ്ങളിൽ നിറയെ അക്ഷരത്തെ​റ്റുകളും വ്യാകരണ പിശകുകളും. വാചകങ്ങൾ ശരിയായ ഘടനയിലല്ല

മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട: മന്ത്രി കെ.ടി.ജലീൽ

കൊച്ചി: കസ്റ്റംസ് ചോദ്യംചെയ്യലിന് തൊട്ടു പിന്നാലെയുള്ള മന്ത്രി കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മുസ്ളിം ലീഗിനെതിരെ ഒളിയമ്പ്. മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ടെന്ന ആത്മവിശ്വാസവും പ്രകടപ്പിക്കുന്നുണ്ട്. കുറിപ്പ് ഇങ്ങനെ: മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചതിനാൽ ഔദ്യോഗികമായി തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. എൻ.ഐ.എയും ഇ.ഡിയും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്. ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു, ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസിരുന്ന് അന്വേഷിച്ചാലും സ്വർണക്കടത്തിലോ ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ, അഴിമതിയിലോ നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിന്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ് എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകന്റെ എക്കാലത്തുമുള്ള ആത്മബലം. എന്റെ കഴുത്തിൽ കുരുക്ക് മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.