മുടപുരം: കൊവിഡ് മാനദണ്ഡ പ്രകാരം മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ 65 കഴിഞ്ഞ പ്രാരാബ്ധക്കാരായ തൊഴിലാളികൾക്ക് പണിയെടുക്കാൻ വീണ്ടും അവസരം ലഭിച്ചത് അവർക്ക് ആശ്വാസവും കൈത്താങ്ങുമായി. ഫെബ്രുവരി മുതൽ ഇവർക്ക് തൊഴിലെടുക്കാൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കി. ഇതുമൂലം വീണ്ടും അവർക്ക് തൊഴിലെടുക്കാം. വിധവകളായവരും മറ്റ് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കഴിയുന്നവരുമായ നിരവധിപേരുണ്ട്. ഈ ഉത്തരവ് ഇവർക്ക് ആശ്വാസമാകും. തൊഴിലെടുക്കാൻ വിലക്ക് ഏർപ്പെടുത്തിയിരുന്ന സമയത്ത് ഇവർക്കുണ്ടായ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത നൽകിയിരുന്നു.
പ്രതീക്ഷയോടെ
65 വയസ് കഴിഞ്ഞെങ്കിലും പലരും ഇപ്പോഴും തൊഴിലുറപ്പ് ജോലിക്കായി പോകുന്നത് ജീവിത പ്രാരാബ്ദങ്ങൾ കാരണമാണ്. മരുന്ന് വാങ്ങാനും മറ്റ് ചെലവുകൾക്കുമായി മക്കളെയോ മരുമക്കളെയോ ആശ്രയിക്കാതെ ജീവിക്കണമെന്ന ആഗ്രഹമാണ് ഈ പ്രായത്തിലും ഇവരെ നയിക്കുന്നത്. മറ്ര് ആശ്രയങ്ങളില്ലാത്തതിനാൽ ജോലിക്ക് പോകുന്നവരും ഏറെയുണ്ട്. വിലക്ക് വന്നതോടെ ഇവരിൽ പലരും ദുരിതത്തിലായിരുന്നു. വിലക്ക് നീങ്ങിയതോടെ ഇതിനൊരു ആശ്വാസമായതായി തൊഴിലാളികൾ പറയുന്നു