കാസർകോട്: വ്യാപാരിയെ ഹണിട്രാപ്പിൽപെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശിനി അബ്ബാസിന്റെ ഭാര്യ പി. സുബൈദയയാണ് (39)ബേഡകം ഇൻസ്‌പെക്ടർ ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്.
എസ്.ഐ മുരളീധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ രമേശൻ, സുപ്രിയ ജേക്കബ്ബ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. സുബൈദയെ വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തതിനെ തുടർന്ന് യുവതിയെ കണ്ണൂർ തോട്ടടയിലെ സ്‌പെഷ്യൽ വനിതാ ജയിലിലേക്ക് കൊണ്ടുപോയി. 2020 സെപ്തംബർ 20 ന് ബേഡകം സ്വദേശിയായ വ്യാപാരിയെ വീടും സ്ഥലവും വിൽക്കാനുണ്ടെന്ന് പറഞ്ഞ് അഞ്ചാംമൈലിലേക്ക് വിളിപ്പിക്കുകയും അവിടെയെത്തിയ വ്യാപാരിയെ വീട്ടിനകത്ത് മുറിയിൽ പൂട്ടിയിടുകയും യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസിൽ മൊത്തം ആറപ്രതികളാണുള്ളത്. കേസിലെ പ്രധാന പ്രതിയാണ് സുബൈദയെന്ന് പൊലീസ് പറഞ്ഞു. ഈ കേസിലെ മൂന്നാംപ്രതിയായ പള്ളിക്കര ബിലാൽ നഗർ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീർ എന്ന ലാലാ കബീറിനെ (36) നേരത്തെ കാസർകോട് ഡിവൈ.എസ്.പി.പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒരു സ്ത്രീയടക്കം നാലുപേരെ പിടികിട്ടാനുണ്ട്.