ഇരുപത് യുവതികൾക്ക് സയനൈഡ് നൽകി കൊലപ്പെടുത്തിയ, കർണാടകയിൽ ഫിസിക്കൽ എജ്യുക്കേഷൻ അദ്ധ്യാപകനായ സയനൈഡ് മോഹൻ എന്ന കുപ്രസിദ്ധ കുറ്റവാളിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ദേശീയ പുരസ്കാര ജേതാവായ രാജേഷ് ട്രച്ചിവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സയനൈഡ് '. മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ പ്രിയാമണി, കേസ് അന്വേഷിക്കുന്ന ഐ.ജി റാങ്കിലുള്ള സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ഓഫീസറായി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഞ്ച് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ഹിന്ദി പതിപ്പിൽ ബോളിവുഡ് താരം യശ്പാൽ ശർമ്മയാണ് പ്രിയാമണി അവതരിപ്പിക്കുന്ന പൊലീസ് ഓഫീസറുടെ വേഷത്തിൽ എത്തുന്നത്. തെലുങ്ക് നടനും സംവിധായകനുമായ തനികെല ഭരണി തമിഴ് നടൻ ശ്രീമൻ മലയാളത്തിൽ നിന്നും യുവതാരം സഞ്ജു ശിവറാം, രോഹിണി, മുകുന്ദൻ, ഷാജു ഹിന്ദിയിൽ നിന്നും ചിത്തരഞ്ജൻ ഗിരി, രാംഗോപാൽ ബജാജ്, സമീർ തുടങ്ങിയ പ്രമുഖരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കർണാടകയിലെ വിവിധ ഇടങ്ങളിൽ നിന്നും യുവതികളെ പ്രണയം നടിച്ച് ഹോട്ടൽ മുറികളിലെത്തിച്ച് ഒരു രാത്രി ഒന്നിച്ച് ചെലവിട്ട ശേഷം ഗർഭനിരോധന ഗുളിക എന്ന വ്യാജേന സയനൈഡ് ചേർത്ത ഗുളിക നൽകി അവരുടെ സ്വർണാഭരണങ്ങളുമായി കടന്നു കളയുന്നതായിരുന്നു മോഹന്റെ രീതി. ഇരുപതോളം യുവതികളെ ഇത്തരത്തിൽ വധിച്ച ഇയാൾക്കെതിരെ വിവിധ കേസുകളിൽ കോടതി ആറു വധശിക്ഷയും പതിനാല് ജീവപര്യന്തവും വിധിച്ചിട്ടുണ്ട്. ഈ യഥാർത്ഥ സംഭവമാണ് രാജേഷ് ടച്ച്രിവർ സിനിമയിൽ ആവിഷ്കരിക്കുന്നത്. മിഡിൽ ഈസ്റ്റ് സിനിമയുടെ ബാനറിൽ പ്രവാസി വ്യവസായി പ്രദീപ് നാരായണനാണ് സയനൈഡ് നിർമ്മിക്കുന്നത്. ഒരേസമയം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിൽ ചിത്രീകരിക്കുന്ന ഈ ബൃഹദ്സിനിമയിൽ അഞ്ച് ഭാഷകളിൽ നിന്നുമുള്ള പ്രമുഖ താരങ്ങൾ അഭിനയിക്കുന്നുണ്ട്. മലയാളിയായ ശശികുമാർ എഡിറ്റിംഗ് നിർവഹിക്കുന്നു. ജനുവരിയിൽ മംഗലാപുരത്ത് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു ലൊക്കേഷനുകൾ മംഗളൂരു, കുടക്, മടിക്കേരി, ഗോവ, ഹൈദരാബാദ്, കാസർകോട് എന്നിവിടങ്ങളിലായിരിക്കും. പി.ആർ.ഒ: എ.എസ്.ദിനേശ് .