ed

തിരുവനന്തപുരം: സ്വപ്നയെയും ശിവശങ്കറിനെയും എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പദ്ധതികളിലെ കൂടുതൽ ക്രമക്കേടുകളുടെ തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കുന്നതോടെ, ഇ.ഡി ആവശ്യപ്പെട്ട രേഖകൾ നൽകാതിരിക്കാൻ സർക്കാരിനാവില്ല. അഴിമതിക്കേസുകൾ കോടതി സി.ബി.ഐക്ക് കൈമാറാനുമിടയുണ്ട്.

കെ-ഫോൺ, ഇ-മൊബിലിറ്റി, ടോറസ് ഡൗൺടൗൺ, സ്‌മാർട്ട്സിറ്റി വികസനം എന്നീ പദ്ധതികളുടെ രേഖകൾ ഇ.ഡി ആവശ്യപ്പെട്ടപ്പോൾ, നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മി​റ്റി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. ഇ.ഡി അധികാരപരിധി മറികടന്നെന്നാരോപിച്ച് സമരത്തിന് സി.പി.എം തയ്യാറെടുക്കുന്നു. ഇ.ഡിയെ തടയാൻ നിയമവഴികൾ തേടുകയുമാണ് സർക്കാർ. ഇതിനിടയിലാണ് സർക്കാ‌ർ പദ്ധതികളിലെ കള്ളപ്പണ, ബിനാമി, കോഴയിടപാടുകൾ ഇ.ഡി കോടതിയെ അറിയിച്ചത്. വട‌ക്കാഞ്ചേരിയിലേതു പോലെ, വിദേശസഹായത്തോടെ നിരവധി ഫ്ലാ‌റ്റ്‌ സമുച്ചയമുണ്ടാക്കാൻ ശിവശങ്കറും സ്വപ്നയും പദ്ധതിയിട്ടെന്നും കണ്ടെത്തി.

സർക്കാർ നയങ്ങളെക്കുറിച്ചല്ല, പദ്ധതികളിലെ അനധികൃത ഇടപാടുകളെക്കുറിച്ചാണ് അന്വേഷണമെന്ന് ഇ.ഡി വ്യക്തമാക്കുന്നു. നിരവധി ബിനാമി കരാറുകളുണ്ടായി. ഇത് തെളിയിക്കാനാണ് രേഖകൾ ആവശ്യപ്പെട്ടത്. പ്രിവൻഷൻ ഒഫ് മണി ലോണ്ടറിംഗ് ആക്ട് പ്രകാരം കള്ളപ്പണ, ബിനാമി ഇടപാടുകൾ അന്വേഷിക്കാൻ വിപുലമായ അധികാരമാണ് ഇ.ഡിക്കുള്ളത്. ഇ.ഡി ആവശ്യപ്പെടുന്ന രേഖകൾ നൽകാതിരിക്കാൻ ചീഫ്സെക്രട്ടറിക്കാവില്ല.

കൊച്ചി സ്‌മാർട്ട്സിറ്റി വികസനത്തിന് യു.എ.ഇയിലെ കമ്പനികളുമായുള്ള 4000 കോടിയുടെ ഇടപാടുകൾക്ക് സ്വപ്നാസുരേഷിനെ നിയോഗിച്ചതായി ശിവശങ്ക‌റും, ഇടപെടലുകൾ എന്തൊക്കെയാണെന്ന് സ്വപ്നയും വെളിപ്പെടുത്തിയിട്ടുണ്ട്. കെ-ഫോണിൽ ടെൻഡർ തുകയെക്കാൾ 49% കൂട്ടിയാണ് കരാർ നൽകിയത്. 1028 കോടിയായിരുന്നു ടെൻഡർ തുകയെങ്കിൽ മന്ത്രിസഭാതീരുമാനം കാക്കാതെ ശിവശങ്കർ ഇടപെട്ട് 1531കോടിക്ക് കരാർനൽകി. ഒരു പദ്ധതിയിൽ 30 കോടി കോഴ ദുബായിൽ കൈമാറിയതായും വിവരം കിട്ടി. ടെക്നോപാർക്കിൽ അമേരിക്കയിലെ ടോറസ് ഇൻവെസ്റ്റ്മെന്റ് ഹോൾഡിംഗ്സും എംബസിഗ്രൂപ്പും ചേർന്നുള്ള ഐ.ടി, അടിസ്ഥാനസൗകര്യ പദ്ധതിയിലും വൻ ക്രമക്കേട് നടന്നിട്ടുണ്ട്.

ശിവശങ്കറിലൂടെ സർക്കാരിലേക്ക്

ഐ.ടി.വകുപ്പിന്റെ സ‌ർവാധികാരിയായിരിക്കെ ശിവശങ്കർ മുൻകൈയെടുത്ത പദ്ധതികളിലെല്ലാം ഇ.ഡി അന്വേഷണം.

കള്ളപ്പണ-ബിനാമി ഇടപാടുകൾക്ക് ശിവശങ്കർ വഴിയൊരുക്കിയോയെന്നാണ് പരിശോധന

പദ്ധതികളിൽ കള്ളപ്പണ-കോഴയിടപാടുകൾക്ക് കൺസൾട്ടൻസികൾ വഴിയൊരുക്കിയെന്ന് സംശയം. കെ-ഫോൺ പദ്ധതിയിൽ 7കൺസൾട്ടൻസിക്കായി ചെലവിട്ടത് 3.32കോടി.

ധനവകുപ്പ് എതിർത്തിട്ടും, ലണ്ടനിലെ പ്രൈസ് വാട്ടർഹൗസ്‌ കൂപ്പറിനെ കൺസൾട്ടന്റാക്കി ഇ-മൊബിലിറ്റി പദ്ധതി നടപ്പാക്കാൻ ശ്രമിച്ചതിലും ദുരൂഹത.