തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുറച്ച നടപടിയിൽ സംസ്ഥാനം തത്ക്കാലം മാറ്റം വരുത്തില്ല. കേന്ദ്ര നിയമഭേദഗതിയിലെ പരമാവധി പിഴയിൽ മാറ്റം വരുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്ന് സുപ്രീകോടതിയുടെ റോഡ് സുരക്ഷാസമിതിയെ കേരളം അറിയിച്ചു.
പിഴ കുറച്ച നടപടി പുനഃപരിശോധക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച റോഡ് സുരക്ഷ സമിതി കേരളത്തിന് കത്ത് നൽകിയിരുന്നു. ഏതൊക്കെ നിയമലംഘനങ്ങളുടെ പിഴയാണ് കുറച്ചതെന്നതടക്കമുള്ള വിവരങ്ങളും വിശദീകരണവും നൽകാനും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗത സെക്രട്ടറിയും, ഗതാഗത കമ്മീഷണറുമായി മന്ത്രി എ.കെ. ശശീന്ദ്രൻ ചർച്ച ചെയ്ത ശേഷമാണ് മറുപടി നൽകിയത്.
ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ കുത്തനെ ഉയർത്തി കഴിഞ്ഞ വർഷം സെപ്തംബറിലാണ് കേന്ദ്ര സർക്കാർ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിൽ, മദ്യപിച്ച് വാഹനമോടിക്കുന്നതിനൊഴിച്ച് മിക്ക നിയമലംഘനങ്ങൾക്കുമുള്ള പിഴ കുറച്ച് ഉത്തരവിറക്കി. ഹൈൽമറ്റ് ധരിക്കാത്തതിനും സീറ്റ് ബെൽറ്റിടാത്തതിനും 1000 രൂപ പിഴയെന്നത് 500 ആയും, അമിതവേഗത്തിനുള്ള 3000 രൂപ പിഴ ആദ്യ ലംഘനത്തിന് 1500 ആയും കുറച്ചു. മറ്റ് ചില സംസ്ഥാനങ്ങളും പിഴ കുറച്ചിരുന്നു.