guest

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി സർക്കാർ അതിഥി മന്ദിരങ്ങളിലും പൊതുമരാമത്ത് വകുപ്പ് വിശ്രമമന്ദിരങ്ങളിലും പരമാവധി 48 മണിക്കൂർ നേരത്തേക്കുമാത്രമേ മുറികൾ അനുവദിക്കൂ. സ്ഥാനാർത്ഥികളുടെയോ കക്ഷികളുടെയോ ഓഫീസുകളായി സർക്കാർ അതിഥിമന്ദിരങ്ങൾ പ്രവർത്തിപ്പിക്കരുത്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് മുറികൾ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. ഔദ്യോഗിക നിരക്കിൽ വാടക ഈടാക്കണം.

മാർഗനിർദ്ദേശങ്ങൾ പൊതുഭരണ വകുപ്പ് പുറത്തിറക്കി. കാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികൾ, എം.പി, എം.എൽ.എ, എക്സ് എം.പി, എക്സ് എം.എൽ.എ തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികൾ, ബോർഡ്, കോർപറേഷൻ മറ്റു സ്റ്റാറ്റ്യൂട്ടറി പദവിയുള്ള സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവർ എന്നിവരുടെ താമസത്തിന് മുറി വാടക പൂർണ നിരക്കിൽ ഈടാക്കണം.
ഇസഡ് കാറ്റഗറിയിലുള്ള രാഷ്ട്രീയ പ്രവർത്തകർക്ക് ലഭ്യമായ മുറികൾ അനുവദിക്കണം. അധികാരത്തിലിരിക്കുന്ന കക്ഷികൾക്കും മറ്റു കക്ഷികളിൽപ്പെട്ടവർക്കും ലഭ്യമായ താമസ സൗകര്യങ്ങൾ നീതിയുക്തമായി അനുവദിക്കണം. സ്ഥാനാർത്ഥികളോ കക്ഷികളോ അതിഥിമന്ദിരമോ കോൺഫറൻസ് ഹാളുകളോ പരിസരമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വേദിയാക്കാനോ മാദ്ധ്യമ സംവാദ വേദിയാക്കാനോ പൊതുയോഗം നടത്താനോ പാടില്ല. വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ രാഷ്ട്രീയ കക്ഷി പ്രതിനിധികൾക്ക് മുറികൾ അനുവദിക്കാൻ പാടില്ല. കാബിനറ്റ് പദവിയിലിരിക്കുന്നവരുടെ ഉപയോഗത്തിന് ടൂറിസം ഗാരേജുകളിൽ നിന്ന് അനുവദിച്ച വാഹനങ്ങൾ ഔദ്യോഗിക യാത്രകൾക്കു മാത്രമേ ഉപയോഗിക്കാൻ അനുമതിയുള്ളൂ.