girijakumari

പാറശാല: വീട്ടുകാരോട് വോട്ട് അഭ്യർത്ഥിച്ചു മടങ്ങുന്നതിനിടെ മുറിച്ചുകൊണ്ടിരുന്ന മരം വീണ് സ്ഥാനാർത്ഥിക്ക് ദാരുണാന്ത്യം. കാരോട് ഗ്രാമ പഞ്ചായത്ത്‌ പുതിയ ഉച്ചക്കട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയും പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്‌സണുമായ കെ.ഗിരിജാകുമാരി (42) ആണ് മരിച്ചത്. ഉച്ചക്കട വലിയവിള ബേഥേൽ നിവാസിൽ ബിനു വി.നാഥിന്റെ ഭാര്യയാണ്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു നാടിനെ വേദനയിലാഴ്ത്തിയ അപകടം.

വോട്ട് അഭ്യർത്ഥിക്കുന്നതിനായി രാവിലെ ഭർത്താവിനൊപ്പം വീട്ടിൽ നിന്ന്‌ ഒന്നര കിലോമീറ്റർ അകലെയുള്ള കാരക്കവിള പുല്ലുവറ്റിയിലെ ജപമണിയുടെ വീട്ടിൽ എത്തി മടങ്ങവേയാണ് ദാരുണമായ സംഭവം ഉണ്ടായത്. ജപമണിയുടെ പുരയിടത്തിലുള്ള പെരുമരം വീട്ടുകാർ ചേർന്ന് മുറിക്കവേ മറ്റൊരു മരത്തിൽ തട്ടി ഗതിമാറി ഗിരിജാകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു. ശിഖരങ്ങൾ മുറിച്ചശേഷം തായ്‌ത്തടി മുഴുവനോടെ മുറിച്ചിടാനായിരുന്നു ശ്രമം.

മുന്നിൽ പോകുകയായിരുന്ന ഭർത്താവ് ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ മരത്തിനടിൽ പെട്ട് കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. മരം മുറിക്കാൻ നിന്നവരും നാട്ടുകാരും ഓടിയെത്തി ഗിരിജാകുമാരിയെ മരത്തിനടിയിൽ നിന്നു മാറ്റി പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയിലെ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. തലപൊട്ടി തലച്ചോർ പുറത്തുവന്ന നിലയിലായിരുന്നു. ഒരു കാലിനും പൊട്ടൽ ഉണ്ടായിരുന്നു.

മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൊവിഡ് പരിശോധനാഫലം ലഭിച്ചശേഷം പോസ്റ്റുമോർട്ടം കഴിഞ്ഞ് ഇന്ന് മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ധനുവച്ചപുരം എൻ.എസ്.എസ്‌ കോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനി ബിന്ദുജ ജി.നാഥ്‌, കുളത്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി അഞ്ചുജ ജി.നാഥ് എന്നിവർ മക്കളാണ്.

വർഷങ്ങളായി സി.ഡി.എസ് ഭാരവാഹിയായ ഗിരിജാകുമാരി സാമൂഹിക കാര്യങ്ങളിലും സജീവമായിരുന്നു. ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മൂന്നു ദിവസം മുമ്പാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.