honey-trap

കാസർകോട്; വ്യാപാരിയെ ഹണിട്രാപ്പിൽപെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ഒരു സ്ത്രീ കൂടി പൊലീസ് പിടിയിലായി. കേസിൽ നേരത്തെ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പള്ളിക്കര ബിലാൽ നഗർ മാസ്തിഗുദ്ദെയിലെ അഹമ്മദ് കബീർ എന്ന ലാലാ കബീറിന്റെ ഭാര്യയും കാഞ്ഞങ്ങാട് ആവിക്കര സ്വദേശിനിയുമായ സബീന (28) യെയാണ് ബേഡകം സി.ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ കാർത്തികാ രാധാകൃഷ്ണൻ, മധു എന്നിവർ ചേർന്ന് അറസറ്റ് ചെയ്തത്.

സബീനയെ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ത്രേട്ട്(ഒന്ന്) കോടതി റിമാൻഡ് ചെയ്തു. തുടർന്ന് കണ്ണൂർ തോട്ടടയിലെ സ്ത്രീകളുടെ സ്‌പെഷ്യൽ ജയിലിലേക്ക് മാറ്റി. ഭർത്താവിന്റെ തട്ടിപ്പുകൾക്ക് കൂട്ടുനിന്നതിനാണ് സബീനയെ കേസിൽ പ്രതി ചേർത്തതെന്ന് പൊലീസ് പറഞ്ഞു. ആവിക്കരയിലെ വീട്ടിൽ നിന്നാണ് സബീനയെ വനിതാ പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. സബീനയുടെ ആറും എട്ടും വയസുള്ള പെൺമക്കളെ പരവനടുക്കം ജുവനൈൽ ഹോമിലേക്ക് മാറ്റി. ഹണിട്രാപ്പ് കേസിലെ മറ്റൊരു പ്രതിയും കാഞ്ഞങ്ങാടിനടുത്ത പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ബാസിന്റെ ഭാര്യയുമായ പി സുബൈദ(39)യെ ബേഡകം പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സുബൈദയും തോട്ടടയിലെ സ്‌പെഷ്യൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ്.

2020 സെപ്തംബർ 20ന് ബേഡകം സ്വദേശിയായ വ്യാപാരിയെ വീടും സ്ഥലവും വിൽക്കാനുണ്ടെന്ന് പറഞ്ഞ് അഞ്ചാംമൈലിലേക്ക് വിളിപ്പിക്കുകയും അവിടെയെത്തിയ വ്യാപാരിയെ വീട്ടിനകത്ത് മുറിയിൽ പൂട്ടിയിടുകയും യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയും ചെയ്തു. തുടർന്ന് ഭീഷണിപ്പെടുത്തി അഞ്ചരലക്ഷം രൂപ തട്ടിയെടുക്കുത്തുവെന്നാണ് കേസ്.