cash

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനവും ക്ഷേമവും മെച്ചപ്പെടുത്താൻ ഇടതു സർക്കാർ അധികാരമേറ്റയുടൻ ആവിഷ്കരിച്ച ജനസാന്ത്വന ഫണ്ടിലേക്ക് സംഭാവനയായി ലഭിച്ച 2.25 കോടി കാണാനില്ലെന്ന് പ്രതിപക്ഷ ആരോപണം.

2017ലും 2019ലും ഇതുസംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയാണ് തുകയെവിടെയെന്ന ചോദ്യം തിരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷം ഉയർത്തുന്നത്.

ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ ജനസമ്പർക്ക പരിപാടിക്ക് ബദലായിട്ടാണ് ജനസാന്ത്വന ഫണ്ടിനെക്കുറിച്ച് സർക്കാർ ആലോചിച്ചത്. 2016 ഒക്ടോബർ 31ന് ഇതിന്റെ ഉത്തരവിറങ്ങി. സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷണൽ ട്രസ്റ്റ്, ബി.ആർ. ഷെട്ടി, ബംഗളൂരുവിലെ ബാലകൃഷ്ണ രത്നഗിരി പാർത്ഥൻ എന്നിവരിൽ നിന്നായി 2,25,47,360 രൂപ ലഭിച്ചെന്ന് 2017 മാർച്ച് ഏഴിന് വി.എസ്. ശിവകുമാറിന്റെ ചോദ്യത്തിന് നൽകിയ രേഖാമൂലമുള്ള മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

2019 ഫെബ്രുവരി ആറിന് കെ.സി. ജോസഫിന്റെ ചോദ്യത്തിന് നൽകിയ മറുപടി സി.എച്ച്. മുഹമ്മദ് കോയ എഡ്യൂക്കേഷണൽ ട്രസ്റ്റിൽ നിന്ന് 2016 സെപ്തംബർ 28ന് പതിനായിരം രൂപ സംഭാവന ലഭിച്ചെന്നാണ്. മറ്റ് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ സംഭാവന ലഭിച്ചിട്ടില്ലെന്നും രേഖാമൂലം മുഖ്യമന്ത്രി മറുപടി നൽകി. 2,25,47,360 രൂപയിൽ പതിനായിരം രൂപ കിഴിച്ചുള്ള 2,25,37,360 രൂപ എവിടെയെന്നാണിപ്പോൾ പ്രതിപക്ഷം ചോദിക്കുന്നത്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വൃദ്ധർ, മാറാരോഗികൾ, സാമ്പത്തികപ്രശ്നങ്ങളാൽ വഴിമുട്ടിയവർ, പീഡനങ്ങളേൽക്കേണ്ടി വന്നവർ, പുറമ്പോക്കിൽ താമസിക്കുന്നവർ എന്നിവരുടെ സമാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ എന്നിവയുടെ പുനർനിർമ്മാണം തുടങ്ങിയവയ്ക്ക് ധനസഹായം നൽകുകയാണ് ഫണ്ടിന്റെ ലക്ഷ്യം. ഇതിനായി 3,48,650 അപേക്ഷകൾ ലഭിച്ചെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു. ഇത്രയും അപേക്ഷകൾ നാല് വർഷമായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നതും സർക്കാരിന്റെ വീഴ്ചയാണെന്ന് ആരോപിക്കുകയാണ് പ്രതിപക്ഷം.

നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് ഏറെ വൈകിയാണ് നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നുള്ള ഉത്തരം ലഭിച്ചതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.