ljd

#ഇടതുമുന്നണി യോഗം ഇന്ന്

കാസർകോട്: ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള ഘടകകക്ഷികളുടെ സീറ്റുവിഭജന ചർച്ചക്കായി ഇടതുമുന്നണി യോഗം ഇന്ന് നീലേശ്വരത്ത് ചേരും. പ്രത്യേകം ഉഭയകക്ഷി ചർച്ചകൾ നടത്തിയ ശേഷം സി.പി.എം നേതൃത്വം മുന്നണി യോഗത്തിൽ തീരുമാനം റിപ്പോർട്ട് ചെയ്യും. തുടർന്ന് സീറ്റുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും എന്നാണ് കരുതുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിനായി പിലിക്കോട് ഡിവിഷൻ എൽ.ജെ.ഡിക്ക് വിട്ടുകൊടുക്കാൻ തീരുമാനം ഉണ്ടായേക്കും.

എൽ.ജെ.ഡിയെ പിണക്കാതെ സീറ്റുവിഭജനം പൂർത്തിയാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. നേരിയ വോട്ടിന്റെ വിത്യാസത്തിന് കൈവിട്ടുപോകുന്ന ജില്ലയിലെ മറ്റു സീറ്റുകളിൽ എൽ.ജെ.ഡി ബന്ധം തുണയാകുമെന്നാണ് സി.പി.എം വിലയിരുത്തൽ. പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് നേരത്തെ എൽ.ജെ.ഡിക്ക് സീറ്റ് വിട്ടുകൊടുക്കാൻ പ്രയാസമുണ്ടെന്ന നിലപാട് സി.പി.എം കൈക്കൊണ്ടത്. അതേസമയം തൃക്കരിപ്പൂർ പഞ്ചായത്തിലും കാഞ്ഞങ്ങാട് നഗരസഭയിലും കുമ്പളയിലും എൽ.ജെ.ഡിയെ പിണക്കുന്നത് ദോഷം ചെയ്യുമെന്ന് ഒരുവിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

പ്രബലരായ ചില നേതാക്കൾ എൽ.ജെ.ഡിക്ക് പിലിക്കോട് വിട്ടുകൊടുക്കണമെന്ന അഭിപ്രായഗതിക്കാരുമാണ്. 2005 ൽ ആദ്യത്തെ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന സോഷ്യലിസ്റ്റ് നേതാവ് സി. കുഞ്ഞിക്കണ്ണൻ ലീഗിലെ എം.സി. ഖമറുദ്ദീനോട് ഏറ്റുമുട്ടിയ ഡിവിഷനാണിത്. പടന്ന, വലിയപറമ്പ, തൃക്കരിപ്പൂർ പഞ്ചായത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രത്തിലെ വോട്ട് പെട്ടിയിലായപ്പോൾ ഖമറുദ്ദീൻ അന്ന് ജയിച്ചു കയറി. 2010ൽ സി.പി.എം കോട്ടയായ പിലിക്കോട് പഞ്ചായത്തിനെ ഉൾപ്പെടുത്തി ഡിവിഷൻ വെട്ടിമുറിച്ചപ്പോൾ വിജയം ശശി നടക്കാവിലൂടെ ഇടതുമുന്നണി സ്വന്തമാക്കി. വീരേന്ദ്രകുമാറിന്റെ പാർട്ടി ഇടതുമുന്നണിയോട് പിണങ്ങി യു.ഡി.എഫിന്റെ തട്ടകത്തിലേക്ക് പോയതിനാലാണ് 2015 ൽ കോൺഗ്രസിലെ പത്മജയിലൂടെ പിലിക്കോട് കൈവിട്ടുപോയതെന്ന ചരിത്രം മുമ്പിലുണ്ട്. എന്നാൽ ഇത്തവണ കാസർകോട് ജില്ലാ പഞ്ചായത്ത് ഭരണം യു.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാൻ പിലിക്കോട് സീറ്റ് നിർണ്ണായകമാണ്. എൽ.ജെ.ഡിയെ പിണക്കിയാൽ പിലിക്കോട് സീറ്റ് വീണ്ടും കൈവിടും എന്നത് മാത്രമല്ല ജില്ലാ പഞ്ചായത്തിൽ ഒരിക്കൽ കൂടി പ്രതിപക്ഷത്ത് ഇരിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും വിലയിരുത്തുന്നവരുണ്ട്. രണ്ട് തവണ മടിക്കൈ പഞ്ചായത്ത് അദ്ധ്യക്ഷതയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബേബി ബാലകൃഷ്ണനാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. മടിക്കൈ സഹകരണ ബാങ്ക് പ്രസിഡന്റ് പദവിയടക്കം ഒട്ടേറെ സ്ഥാനങ്ങൾ അവർ വഹിക്കുന്നുണ്ട്.