കിളിമാനൂർ: എട്ടു മാസത്തെ കൊവിഡ് പ്രതിസന്ധി മറികടന്നു തിരഞ്ഞെടുപ്പ് തിരക്കിലേക്ക് കടക്കുകയാണ് വിപണിയും ചെറുകിട സംരംഭകരും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചെലവിടുന്ന ലക്ഷങ്ങൾ വിപണിയുടെ വ്യത്യസ്ത മേഖലകളിലേക്കാണ് എത്തുന്നത്. പേപ്പർ മുതൽ പെയിന്റ് വരെ പ്രചാരണത്തിന് വേണ്ടുന്നതെല്ലാം വിറ്റഴിക്കപ്പെടുന്നത് വ്യാപാരികൾക്ക് ചെറുതല്ലാത്ത ആശ്വാസമാണ്. പ്രിന്റിംഗ് പ്രസുകൾ, ഫ്ലക്സ് പ്രിന്റിംഗ് യൂണിറ്റുകൾ എന്നിവിടങ്ങൾ നീണ്ട നിശബ്ദതയ്ക്ക് ശേഷം വീണ്ടും സജീവമായി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടി, തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പതിച്ച തോരണങ്ങൾ, തൊപ്പി, മാസ്ക്, മാലകൾ എന്നിവ വൻ തോതിൽ വിപണിയിൽ എത്തിക്കഴിഞ്ഞു. സംസ്ഥാനത്തിന് അകത്തും പുറത്തും ഉള്ള നിർമ്മാതാക്കളാണ് ഇതു തയ്യാറാക്കിയത്. നാട്ടിടങ്ങളിലെ ചെറിയ കടകളിൽ വരെ ഇത്തരം സാധനങ്ങൾ വിൽപ്പനയ്ക്കെത്തി. ആദ്യ ഘട്ട പ്രവത്തനങ്ങൾക്കായി പ്രവർത്തകരും ഇവ വാങ്ങി തുടങ്ങി.
അവസാന ലാപ്പിൽ അനൗൺസ്‌മെന്റ്:- മാർച്ച് അവസാനത്തോടെ തൊഴിൽ നിലച്ച മൈക്ക് സെറ്ര് ചെറുകിട സംരംഭകർക്കും തൊഴിലാളികൾക്കും സൗണ്ട് സിസ്റ്റവും മൈക്കും വാടകയ്ക്ക് പോകുന്നത് ആശ്വാസമാണ്.
പ്രസുകൾ ചലിച്ചുതുടങ്ങി
1. നിശ്ചലമായി കിടന്ന പ്രസുകളെല്ലാം സജീവമായി
2. ഇപ്പോൾ രാവേറെ കഴിഞ്ഞാലും തീരാത്ത ജോലിയുണ്ട്
3. ഗ്രാമ -ബ്ലോക്ക് -ജില്ല പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ തുടങ്ങി മൂന്ന് മുന്നണി സ്ഥാനാർത്ഥികൾക്കൊപ്പം സ്വതന്ത്രരും കൂടിയാകുമ്പോൾ മത്സരിക്കുന്നവരുടെ എണ്ണം കൂടും
4. പോസ്റ്ററുകളും നോട്ടീസുകളും തയ്യാറാക്കുമ്പോൾ നാട്ടിലെ ചെറുതും വലുതുമായ എല്ലാ പ്രസുകൾക്കും തൊഴിൽ
5. പോസ്റ്റർ തയ്യാറാക്കുന്ന ഡിസൈനർ മാർക്കും നല്ല കാലം
മഷി പുരണ്ട് ഫ്ലക്സ് പ്രിന്റിംഗ്
1. ഫ്ലക്‌സ് പ്രിന്റിംഗ് യൂണിറ്റുകളും തിരക്കിലേക്ക്
2. പല സ്ഥാപനങ്ങളും ബോർഡുകൾ തയ്യാറാക്കി നൽകും
3. ഗ്രാമങ്ങളിൽ എത്തിച്ചു സ്ഥാപിക്കേണ്ട ജോലി മാത്രമേ പ്രവർത്തകർക്കുള്ളൂ
4. ആവശ്യമെങ്കിൽ സ്ഥാപിച്ചു നൽകാനും ഫ്ലക്‌സ് യൂണിറ്റുകൾ സജ്ജം
5. മനോഹരമായ ചിത്രങ്ങൾ പകർത്തേണ്ടതിനാൽ സ്റ്റുഡിയോകളിലും തിരക്ക്