tripti-desai-will-be-stop

തിരുവനന്തപുരം: ഗത്യന്തരമില്ലാതെയാണെങ്കിലും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്ഥാനമൊഴിയാൻ തീരുമാനിച്ചത് മുഖ്യമന്ത്രിയും മാതൃകയാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വർണക്കള്ളക്കടത്തിലും അനുബന്ധ അഴിമതികളിലും അന്വേഷണം തന്റെ നേർക്കാണെന്ന് ബോദ്ധ്യമായിട്ടും മുഖ്യമന്ത്രി അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ല. മയക്കുമരുന്ന് കള്ളപ്പണ കേസിൽ മകൻ കുടുങ്ങിയതോടെയാണ് കോടിയേരി രാജിവച്ചത്. മുഖ്യമന്ത്രിയുടെ ടീം സ്വർണക്കടത്തുകാരുമായി ബന്ധപ്പെട്ടെന്ന ഇ.ഡിയുടെ റിപ്പോർട്ട് ഗൗരവതരമാണ്. കൂടുതൽ തെളിവുകൾ പുറത്തുവന്ന് നാണംകെടും മുമ്പ് രാജിവയ്ക്കാൻ സി.പി.എം കേന്ദ്ര നേതൃത്വം പിണറായിയെ ഉപദേശിക്കണം. തിരഞ്ഞെടുപ്പിൽ തിരിച്ചടി മണത്ത് നിൽക്കക്കള്ളിയില്ലാതെയാണ് കോടിയേരി സ്ഥാനം ഒഴിഞ്ഞത്. അതുകൊണ്ടൊന്നും സി.പി.എമ്മും എൽ.ഡി.എഫും രക്ഷപ്പെടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.