കാസർകോട്: പള്ളിവളപ്പിലെ ചന്ദനമോഷണവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബാവിക്കര പുതിയ വീട്ടിലെ എം.കെ ബഷീറിനെ (43)യാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എൻ. അനിൽകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ബാവിക്കര ജുമാമസ്ജിദ് വളപ്പിലുണ്ടായിരുന്ന 16 വർഷം പഴക്കമുള്ള ചന്ദനമരം മോഷ്ടിച്ചു കടത്തിയെന്നാണ് കേസ്. വനംവകുപ്പ് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ 18 കിലോയോളം വരുന്ന ചന്ദനത്തടികൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലെ പ്രധാന പ്രതിയായ ബാവിക്കരയിലെ മുഹമ്മദ്കുഞ്ഞിയെ (60) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.