nisha-sabu

സുൽത്താൻ ബത്തേരി: മുന്നണി സീറ്റ് നിഷേധിച്ചതോടെ ഭാര്യയെ സിറ്റിംഗ് സീറ്റിൽ സ്വതന്ത്രയായി മത്സരിപ്പിക്കാൻ ഒരുങ്ങി മുൻ നഗരസഭ ചെയർമാൻ. സുൽത്താൻ ബത്തേരിയിലെ ടി.എൽ. സാബുവാണ് ഭാര്യ നിഷ സാബുവിനെ മത്സര രംഗത്ത് ഇറക്കിയത്. മുന്നണികൾ സ്ഥാനാർത്ഥി നിർണയം ഇനിയും പൂർത്തിയാക്കാനിരിക്കെയാണ് രണ്ടാം ഘട്ട പ്രചാരണം ആരംഭിച്ചത്.
സാബു നേരത്തെ മത്സരിച്ച് വിജയിച്ച കട്ടയാട് വാർഡ് ഇത്തവണ വനിതാ സംവരണമാണ്. ഇവിടെയാണ് നിഷ മത്സരിക്കുക. കഴിഞ്ഞ തവണ ഇവിടെ നിന്ന് മത്സരിച്ച സാബുവിനും എതിർ സ്ഥാനാർത്ഥി സി.പി.എമ്മിലെ സായിക്കും 243 വോട്ടാണ് ലഭിച്ചത്. നറുക്കെടുപ്പിലൂടെ സാബുവിനെ വിജയിയായി. 2010-ൽ പഞ്ചായത്തായിരിക്കെ ഇവിടെ നിന്ന് 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് സാബു മെമ്പറായി തെരഞ്ഞടുക്കപ്പെട്ടിരുന്നു. 2005-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നിഷാസാബു ഇവിടെ നിന്ന് 310 വോട്ടിന്റെ ഭൂരിപക്ഷത്തിനും ജയിച്ചു. 15 വർഷമായി ഭർത്താവും ഭാര്യയുമായിരുന്നു ജനപ്രതിനിധികൾ.
പ്രചാരണത്തിന്റെ രണ്ടാം ഘട്ടവും തുടങ്ങിയിട്ടുണ്ട്. 672 വോട്ടർമാരാണ് ഈ ഡിവിഷനിലുള്ളത്. വോട്ടർമാർ എല്ലാം സ്ഥാനാർത്ഥിക്ക് സുപരിചിതരാണ്. മുന്നണിയും പാർട്ടിയും കൈവിട്ടങ്കിലും നല്ല ആത്മ വിശ്വസത്തിലാണ് സാബുവും സ്ഥാനാർത്ഥിയും
കേരള കോൺഗ്രസ് (എം)പ്രതിനിധിയായാണ് സാബു കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 35 അംഗ കൗൺസിൽ 17 സീറ്റ് വീതം എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരു സീറ്റ് ബി.ജെ.പിക്കും ലഭിച്ചതോടെ സാബു പാർട്ടി ജില്ലാ ഘടകത്തിന്റെ സമ്മതത്തോടെ ഇടതുപക്ഷത്തിന് പിന്തുണ നൽകി അധികാരത്തിൽ വന്നു. നഗരസഭ ഭരണം പകുതി പിന്നിട്ടപ്പോൾ സ്വന്തം പാർട്ടിയായ കേരള കോൺഗ്രസ് എമ്മും പിന്നീട് എൽ.ഡി.എഫും കൈവിട്ടതോടെയാണ് സാബു ഭാര്യ നിഷാ സാബുവിനെ സ്ഥാനാർത്ഥിയാക്കിയത്.
രാഹുൽഗാന്ധി വയനാട് മണ്ഡലത്തിൽ മത്സരിക്കാനെത്തിയതോടെ പാർട്ടി സംസ്ഥാന കമ്മിറ്റി ജില്ലാ കമ്മിറ്റിയുമായി ഇടപെട്ട് സാബുവിനോട് എൽ.ഡി.എഫിനുള്ള പിന്തുണ പിൻവലിക്കാനും ചെയർമാൻ സ്ഥാനം രാജിവെക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാബു വഴങ്ങിയില്ല. പാർട്ടി സാബുവിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയതിന്റെ കേസ് നടന്നു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് സാബുവിന്റേതായി സോഷ്യൽ മീഡിയയിൽ സഭ്യമല്ലാത്ത ചില വാക്കുകൾ വന്നത്. ഇതിന്റെ പേരിൽ സി.പി.എം. സാബുവിനോട് ലീവിൽ പോകാൻ ആവശ്യപ്പെട്ടു. ഇതോടെ സാബുവും മുന്നണിയുമായുള്ള ബന്ധം വഷളാകുകയായിരുന്നു. ലീവിൽ പ്രവേശിച്ച സാബു കാലാവധി കഴിയുന്നതിന്റെ മൂന്ന് ദിവസം മുമ്പ് ചെയർമാനായി വീണ്ടും അധികാരമേറ്റെടുത്തു.