കാസർകോട്: ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനത്തെ ചൊല്ലി ഇടതുമുന്നണിയിൽ ഉണ്ടായിരുന്ന കാർമേഘം മാഞ്ഞു. സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ പുതുതായി മുന്നണിയിൽ എത്തിയ രണ്ടു പാർട്ടികൾക്കും സീറ്റ് നൽകി. പിലിക്കോട് ഡിവിഷൻ എൽ.ജെ.ഡിക്ക് വിട്ടുകൊടുത്തപ്പോൾ കഴിഞ്ഞ തവണ സി.പി.എമ്മിലെ ഇ. പത്മാവതി ജയിച്ച കള്ളാർ ഡിവിഷൻ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിനും നൽകി.
കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് കിട്ടാത്തതിന്റെ പേരിൽ യു.ഡി.എഫിൽ കലാപക്കൊടി ഉയർത്തിയ ഘട്ടത്തിലാണ് ജോസ് പക്ഷത്തെ എൽ.ഡി.എഫ് കാര്യമായി പരിഗണിച്ചത്. ജയിച്ച സീറ്റ് നൽകിയ നീക്കം ഘടക കക്ഷികളെ കൂടെ നിർത്താനുള്ള ശ്രമമായി വിലയിരുത്തുന്നു. ദിവസങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്കാണ് ഇതോടെ വിരാമമായത്. മുന്നണി യോഗങ്ങൾ പല തവണ ചേർന്നാണ് ചർച്ചകൾ നടത്തിയത്. ഉഭയകക്ഷി ചർച്ചകൾ കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്റെ വസതിയിൽ നടന്നിരുന്നു. സീറ്റ് വിഭജനം ഇന്നലെയാണ് പൂർത്തിയായത്.
ജില്ലാ പഞ്ചായത്തിലെ 17 വാർഡുകളിൽ ഒമ്പത് വാർഡുകൾ സിപി.എമ്മും, മൂന്ന് വാർഡുകളിൽ സി.പി.ഐയും രണ്ട് വാർഡുകളിൽ ഐ.എൻ.എലും ഒന്നു വീതം വാർഡുകളിൽ കേരളാ കോൺഗ്രസ് എമ്മും, എൽ.ജെ.ഡിയും മത്സരിക്കും. ചിറ്റാരിക്കൽ വാർഡിൽ പ്രാദേശിക കക്ഷിയായ ഡി.ഡി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും. ചെറുവത്തൂർ, കരിന്തളം, മടിക്കൈ, പെരിയ, ദേലമ്പാടി, പുത്തിഗ, കുമ്പള, മഞ്ചേശ്വരം, ചെങ്കള വാർഡുകളിൽ സി.പി.എമ്മും ബേഡകം, വൊർക്കാടി, എടനീർ വാർഡുകളിൽ സി.പി.ഐയും ഉദുമ, സിവിൽ സ്റ്റേഷൻ വാർഡുകളിൽ ഐ.എൻ.എല്ലും കള്ളാർ വാർഡിൽ കേരളാ കോൺഗ്രസ് എമ്മും പിലിക്കോട് വാർഡിൽ എൽ.ജെ.ഡിയും മത്സരിക്കും. ചിറ്റാരിക്കൽ വാർഡിൽ ഡി.സി.എഫ് സ്ഥാനാർത്ഥിക്ക് പിന്തുണ നൽകും. ജില്ലാ പഞ്ചായത്ത് വാർഡുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ 17 ന് പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി കൺവീനർ കെ.പി. സതീഷ് ചന്ദ്രൻ പറഞ്ഞു.