dhamodharan

തലശ്ശേരി: ടിന്ന് കൊണ്ട് നിർമ്മിച്ച മെഗാഫോണിൽ ആവേശത്തോടെ മുദ്രാവാക്യം വിളി ഉയർന്നു. തൊട്ട് പിറകിൽ പെട്രോൾ മാക്സ് തലയിൽ വെച്ച പാർട്ടി സഖാവ്. കവലകൾ തോറും സ്ഥാനാർത്ഥിയുടെ 'കാള'ത്തിലൂടെയുള്ള വോട്ടഭ്യർത്ഥന 'തൊണ്ട പൊട്ടുമാറുച്ചത്തിലുള്ള മുദ്രാവാക്യം വിളി.

'നമ്മുടെ സ്ഥാനാർത്ഥി കെ.വി. ദാമോധരൻ, നമ്മുടെ ചിഹ്നം തോണിയടയാളം..' 1963ൽ ചൊക്ലി പഞ്ചായത്ത് രൂപീകൃതമായപ്പോൾ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ തനിക്ക് വേണ്ടിയുള്ള മുദ്രാവാക്യം ഏറ്റുവിളിച്ചവരിൽ നിടുമ്പ്രത്തെ കമ്മ്യൂണിസ്റ്റ് സ്ഥാനാർത്ഥി കെ.വി. ദാമോധരനുമുണ്ടായിരുന്നു. തളർന്നവശരായവർക്ക് ചൂടുള്ള ചുക്ക് കാപ്പിയും, കപ്പക്കിഴങ്ങ് പുഴുങ്ങിയതും കഴിച്ചപ്പോഴാണ് ശബ്ദം തിരിച്ചു കിട്ടിയത്. പിന്നീട് പുതുതായി കിളച്ച മൺചുമരുകളെ ( തിണ്ടുകൾ) ലക്ഷ്യം വെച്ചുള്ള യാത്രയാണ്. കക്ക കൊണ്ടുള്ള നൂറ് ഉപയോഗിച്ച്, തോണി ചിഹ്നവും സ്ഥാനാർത്ഥിയുടെ പേരും എഴുതി വെക്കും. കോറ തുണിയിൽ നീലം കൊണ്ടെഴുതിയ രണ്ടോ മൂന്നോ ബാനറുകൾ പ്രധാന കവലയിൽ കെട്ടിവെക്കും. ആ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാരും ലീഗുകാരും ഒന്നിച്ചാണ് മത്സരിച്ചത്. എല്ലാവർക്കും തോണിച്ചിഹ്നം.

മേനപ്രം ,ഒളവിലം പ്രദേശങ്ങൾ കൂട്ടിച്ചേർത്താണ് ചൊക്ലി പഞ്ചായത്ത് രൂപീകരിച്ചത്. അന്ന് ഒൻപത് വാർഡുകളായിരുന്നു. സി.എച്ച് കണാരൻ, എൻ.ഇ. ബാലറാം, പി.വി. കുഞ്ഞിരാമൻ തുടങ്ങിയ നേതാക്കൾ വോട്ടു പിടിക്കാനെത്തും.
അക്കാലത്ത് പാനൂരിൽ പി.ആർ. കുറുപ്പിന്റെ പ്രതാപകാലമായിരുന്നു. കുറുപ്പിന്റെ പടയുടെ അക്രമണത്തെ തടയാൻ കമ്മ്യൂണിസ്റ്റുകാരും, കോൺഗ്രസുകാരും, ലീഗുകാരുമെല്ലാം ചേർന്ന് ആക്ഷൻ കമ്മിറ്റി ഉണ്ടാക്കിയിരുന്നു.
പോളിങ്ങായ ദിവസം നേരം പുലരും മുമ്പുതന്നെ വോട്ടർമാരെ ബൂത്തുകളിലെത്തിക്കും. മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് വോട്ട് ചെയ്യുക. വോട്ട് ചെയ്യുകയെന്നത് വലിയ അഭിമാനമുള്ള കാര്യമായിരുന്നു. പിന്നീട് 1980ലാണ് കെ.വി. ദാമോധരൻ ചൊക്ലി പഞ്ചായത്ത് പ്രസിഡന്റായത്.

ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ചെയ്യാൻ കഴിഞ്ഞതിൽ ദാമോരേട്ടന് അഭിമാനമുണ്ട്. ആദ്യമായി വൈദ്യുതീകരണം നടത്തിയതും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഒളവിലം പ്രദേശത്തേക്ക് റോഡുകളും പാലവും നിർമ്മിക്കാനായതും കാഞ്ഞിരത്തിൻ കീഴിൽ മത്തിപറമ്പ് റോഡിൽ പാലം നിർമ്മിക്കാനായതും പാത്തി പാലം കോൺക്രീറ്റ് പാലമാക്കിയതും, മുണ്ടിയോട് സ്‌കൂൾ റോഡും പാലവുമെല്ലാം നിർമ്മിച്ചതും ദാമോരന് ആത്മനിർവൃതിയേകുന്നു.
ആദ്യകാലത്ത് പഞ്ചായത്തിലെ ദൈനംദിന കാര്യങ്ങളിലടക്കം ജീവനക്കാരെ സഹായിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് സിറ്റിംഗ് അലവൻസ് മൂന്ന് രൂപയായിരുന്നു. പിന്നീട് മാസത്തിൽ 12 രൂപയായി.1980 മുതൽ പ്രസിഡന്റിന് നൂറ് രൂപയും, മെമ്പർ മാർക്ക് 75 രൂപയുമായി. പഞ്ചായത്തിനകത്ത് ഭരണ പ്രതിപക്ഷ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.
1949 ൽ പഞ്ചായത്ത് സംവിധാനം വരുന്നതിന് മുമ്പ് നാട്ടുകൂട്ടം ചേർന്ന് പാനൽ വെച്ച് കൈ ഉയർത്തിയാണ് പഞ്ചായത്ത് ഭരണസമിതിയെ തെരഞ്ഞെടുത്തിരുന്നത്.അങ്ങിനെയാണ് 1949 ൽ ചരിത്രത്തിലാദ്യമായി ചിറക്കൽ പഞ്ചായത്തിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വന്നത്. ഇത് മോസ്‌കോ റേഡിയോ അടക്കം റിപ്പോർട്ട് ചെയ്തിരുന്നു.
1955 ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായ ദാമോധരൻ 57ൽ ലോക്കൽ സെക്രട്ടറിയായി. 81 വരെ ഈ സ്ഥാനത്ത് തുടർന്നു. 87ൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയായി. 2013 വരെ നീണ്ടു നിന്ന പ്രവർത്തന കാലയളവിൽ, പിണറായി വിജയൻ, ടി. ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, പി. ശശി, പി. ജയരാജൻ വരെയുള്ളവർ ജില്ലാ സെക്രട്ടറിമാരായിരുന്നു. 85ാം വയസിലും ഉന്നത കമ്മ്യൂണിസ്റ്റ് മൂല്യം ഉയർത്തി പിടിക്കുന്ന ഇദ്ദേഹം ഇലക്ട്രോണിക് ഇലക്ഷൻ യുഗത്തിലും മാറാത്ത മനസുമായി നിടുമ്പ്രത്തെ മുത്തപ്പൻ ക്ഷേത്രത്തിനടുത്ത വീട്ടിൽ പരിചയക്കാരോട് തെരഞ്ഞെടുപ്പ് വിശേഷങ്ങൾ ചോദിച്ചറിയുന്നു.