മുക്കം: വയനാട് തുരങ്കപാതയും വിവാദങ്ങളിൽ കുരുങ്ങുന്നത് മലബാറിന്റെ വികസന സ്വപ്നങ്ങൾക്ക് ആശങ്കയാകുന്നു. തുരങ്ക പാതയ്ക്ക് പാരിസ്ഥിതികാനുമതി നേടിയില്ലെന്ന ന്യുനത ഉയർത്തിയാണ് പ്രതിപക്ഷ പാർട്ടികൾ പ്രചാരണം ആരംഭിച്ചത്. വിവരാവകാശ നിയമ പ്രകാരമുള്ള ചോദ്യത്തിനു ലഭിച്ച മറുപടിയിൽ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നേടിയില്ലെന്ന് വ്യക്തമായിരുന്നു.
സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയാണ് നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച തുരങ്കപാത. വയനാട്ടിലേയ്ക്കുള്ള യാത്ര സുഗമമാക്കുന്നതിനു പുറമെ കോഴിക്കോട്, വയനാട് ജില്ലകളുടെ സമഗ്ര വികസനത്തിനും ഉപകരിക്കുന്നതാണ് തുരങ്ക പാത. കിഫ്ബി ധനസഹായത്തോടെ 800 കോടി ചെലവിലാണ് പാത നിർമ്മിക്കാൻ പദ്ധതിയിട്ടത്. കൊങ്കൺ റെയിൽവെയ്ക്ക് ചുമതല നൽകുകയും ചെയ്തു. ഇത് വെറും തെരഞ്ഞെടുപ്പ് സ്റ്റാണ്ടായിരുന്നു എന്ന നിലയിലാണ് പ്രതിപക്ഷത്തിന്റെ പ്രചരണം.
രാഷ്ട്രീയമായ ദുഷ്ടലാക്കോടെയാണ് ആനക്കാംപൊയിൽ-കള്ളാടി -മേപ്പാടി തുരങ്കപാതയെക്കുറിച്ച് ആരോപണം നടത്തുന്നതെന്ന് ജോർജ് എം. തോമസ് എം.എൽ.എ പറഞ്ഞു. കുപ്രചരണം തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ സമീപകാലത്ത് വിവിധ സംസ്ഥാനങ്ങളിൽ നിരവധി തുരങ്ക പാതകൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നതും അവസാനിക്കുന്നതും സ്വകാര്യ വ്യക്തികൾ സൗജന്യമായി നൽകുന്ന ഭൂമിയിലാണ്. പാത നിർമ്മാണത്തിന് മലയിടിക്കുകയോ പുൽചെടി പോലും നശിപ്പിക്കേണ്ടി വരികയോ ചെയ്യുന്നില്ല. വന നശീകരണമോ പാരിസ്ഥിതിക ആഘാത പ്രശ്നങ്ങളോ ഉണ്ടാവുകയില്ലെന്നർത്ഥം. ഒരു 'ടേൺ കീ' പ്രൊജക്ട് എന്ന നിലയിൽ ഇതിന്റെ എസ്.പി.വി ആയി കൊങ്കൺ റെയിൽവേ കോർപ്പറേഷനെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവായതാണ്. റോഡിന്റെ ഡിസൈൻ, തുരങ്കത്തിന്റെ അലൈൻമെന്റ് നിശ്ചയിക്കൽ, എം.ഒ.ഇ എഫ് ക്ലിയറൻസ് വാങ്ങൽ, നിർമ്മാണം എന്നിവയെല്ലാം കൊങ്കൺ റെയിൽവെ തന്നെയാണ് നിർവഹിക്കുക. അതിനാവശ്യമായ സർവേ, ഡ്രില്ലിംഗ്, ഏരിയൽ സർവ്വെ, പാരിസ്ഥിതിക ആഘാതപഠനം എന്നിവ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്. സർക്കാർ ഏജൻസിയായ കിറ്റ് കോ ആണ് പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നത്. ഇതെല്ലാം ഒരു മാസത്തിനുള്ളിൽ പൂർത്തീകരിച്ച് വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയാറാക്കലാണ് ആദ്യ ഘട്ടം. ഡി.പി.ആർ സഹിതമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുക. ഇക്കാര്യങ്ങളെല്ലാം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്. സംസ്ഥാനത്തിന്റെ വികസനത്തിൽ ശ്രദ്ധേയമായ ഈ പദ്ധതിയെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി ഇകഴ്ത്തുന്ന പ്രചരണങ്ങളെ തള്ളിക്കളയണമെന്നാണ് അഭ്യർത്ഥനയെന്ന് അദ്ദേഹം വ്യക്തമാക്കി.