കണ്ണൂർ: തെരഞ്ഞെടുപ്പുകളിൽ മുന്നണി ഭേദമന്യേ കള്ളവോട്ടുകൾ പതിവാണ്. എന്നാൽ അടുത്തകാലത്തായി ആരോപണങ്ങൾ കോടതി കയറി തുടങ്ങി. പക്ഷെ ഒരു വ്യവഹാരങ്ങളിലൊന്നും തീർപ്പുണ്ടാക്കാൻ കോടതികൾക്കും കഴിയാറില്ല.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കാസർകോട് ജില്ലയിലെ പിലിക്കോട് പഞ്ചായത്ത് കാലിക്കടവ് പന്ത്രണ്ടാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിലെ കെ. നവീൻ ബാബുവിനെ മൂന്ന് വോട്ടുകൾക്കാണ് എൽ.ഡി.എഫിലെ രാജീവൻ പരാജയപ്പെടുത്തിയത്. നാട്ടിലില്ലാത്തവരുടെയും ആശുപത്രിയിലുള്ളവരുടെയും വോട്ടുകൾ കള്ളവോട്ട് ചെയ്താണ് സി.പി.എം സ്ഥാനാർത്ഥി വിജയിച്ചതെന്ന് ആരോപിച്ച് നവീൻബാബു കോടതിയെ സമീപിച്ചിരുന്നു. തെളിവായി തെരഞ്ഞെടുപ്പ് ദിവസം വിദേശത്ത് ജോലിചെയ്യുകയായിരുന്ന ഏഴ് ആളുകളുടെ കള്ളവോട്ട് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട തെളിവുകളും ഹാജരാക്കി.
അഞ്ച് വർഷത്തിനുള്ളിൽ ഒൻപത് തവണ കോടതി കേസ് എടുത്തെങ്കിലും ഹാജരാകേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് ചുമതലയുള്ള തഹസിൽദാർ പല കാരണങ്ങൾ പറഞ്ഞ് മുങ്ങി. രാഷ്ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഉദ്യോഗസ്ഥർ ഹാജരാകാത്തത്. സമാനമായ സംഭവമാണ് കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി കേസിലും സംഭവിച്ചത്. 2014 ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലെ ഏരുവേശ്ശി യു.പി സ്കൂളിലെ ബൂത്തിൽ സി.പി.എം 59 കള്ളവോട്ടുകൾ രേഖപ്പെടുത്തി എന്നായിരുന്നു കേസ്. കോൺഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളിയാണ് തെരഞ്ഞെടുപ്പ് ക്രമക്കേട് ചൂണ്ടികാട്ടി കോടതിയെ സമീപിച്ചത്. ആദ്യം പൊലീസിൽ പരാതിപ്പെട്ടെങ്കിലും ഭരണ സ്വാധീനത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല. ഒടുവിൽ കോടതി നിർദ്ദേശത്തെ തുടർന്നാണ് പൊലീസ് കേസെടുത്തത്. ഉദ്യോഗസ്ഥരും കേസിൽ പ്രതിയായിരുന്നു. പരാതിക്കാരൻ നാട്ടിലില്ലാതെ വോട്ടുരേഖപ്പെടുത്തിയ 25 ആളുകളുടെ പട്ടികയും സമർപ്പിച്ചിരുന്നു. ഇതിൽ മൂന്നുപേർ പട്ടാളത്തിൽ ജോലിയിലായിരുന്നു എന്ന് മേജർ സാക്ഷ്യപ്പെടുത്തിയ രേഖയും ഉൾപ്പെടും. ഒടുവിൽ പൊലീസ് കള്ളവോട്ട് രേഖപ്പെടുത്തിയ ഒരാളെയും 4 ഉദ്യോഗസ്ഥരെയും പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. എന്നാൽ കള്ളവോട്ട് രേഖപ്പെടുത്തിയ മുഴുവൻ ആളുകളെയും പ്രതി ചേർക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ വീണ്ടും സമീപിച്ചെങ്കിലും ഇതേവരെ തീർപ്പായിട്ടില്ല. കഴിഞ്ഞ ആഗസ്തിലാണ് ഒടുവിൽ കേസ് പരിഗണിച്ചത്. പിലാത്തറ, പുതിയങ്ങാടി, പാമ്പുരുത്തി, വേങ്ങാട് ബൂത്തുകളിലും തീർപ്പാകാത്ത കള്ളവോട്ട് കേസുകൾ നിലവിലുണ്ട്.