തിരുവനന്തപുരം: കിഫ്ബിയെ സംബന്ധിച്ച വിവാദ സി.എ.ജി റിപ്പോർട്ട് കരടോ,അതോ
അന്തിമമോ?.
കിഫ്ബിയുടെ ഭരണഘടനാ അവകാശത്തെ ചോദ്യം ചെയ്യുന്നതാണ് സി.എ.ജിയുടെ കരട് റിപ്പോർട്ടെന്നാണ് ധനമന്ത്രി ഡോ.തോമസ് ഐസക് കഴിഞ്ഞ 14ന് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ, സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട് ഗവർണർക്ക് സമർപ്പിക്കുന്നതിനായി നവംബർ ആറിന് ധനവകുപ്പിന് അയച്ചുകൊടുത്തതായാണ് അക്കൗണ്ടന്റ് ജനറൽ ഓഫീസിന്റെ അറിയിപ്പ് .
അക്കൗണ്ട് ജനറൽ ഓഫീസ് തയ്യാറാക്കുന്ന കരട് റിപ്പോർട്ട് സാധാരണ,സർക്കാരിന് നൽകാറില്ല. പ ഓഡിറ്റ് സമയത്തെ നിരീക്ഷണങ്ങളും സംശയങ്ങളും അതു സംബന്ധിച്ച ചോദ്യങ്ങളും അതാത് വകുപ്പുകൾക്ക് അയച്ചു കൊടുക്കും.മറുപടി കൂടി പരിഗണിച്ച് ഫൈനൽ റിപ്പോർട്ട് തയ്യാറാക്കും. തുടർന്ന് .ധനകാര്യ സെക്രട്ടറി വഴി ഗവർണർക്ക് സമർപ്പിക്കും .. പിന്നീട്, നിയമസഭയിൽ വയ്ക്കണമെന്ന ഗവർണറുടെ നിർദ്ദേശത്തോടെ സ്പീക്കർക്ക് അയയ്ക്കും. ഇത് സർക്കാരിന് ലഭിക്കുക നിയമസഭയിൽ മാത്രമാണ്. ഇക്കാര്യം ഉന്നയിച്ചാണ് ധനമന്ത്രിക്കെതിരെ പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് .
ഫൈനൽ റിപ്പോർട്ട്
അയച്ചതായി സി.എ.ജി
തിരുവനന്തപുരം: 2018-19ലെ സി.എ.ജിയുടെ ഫൈനൽ ഓഡിറ്ര് റിപ്പോർട്ട് സംസ്ഥാന സർക്കാരിന് നവംബർ ആറിന് നൽകിയതായി കംപ്ട്രോളർ ആൻഡ് ഓഡിറ്രർ ജനറലിന്റെ ഓഫീസ് അറിയിച്ചു. 2018 ഏപ്രിൽ ഒന്നുമുതൽ 2019 മാർച്ച് 31 വരെയുള്ള വരവ് ചെലവ് കണക്കുകൾ പരിശോധിച്ചാണ് നിരീക്ഷണങ്ങൾ കൂടി അടങ്ങുന്ന ഫിനാൻസ് ഓഡിറ്റ് റിപ്പോർട്ട് അയച്ചുകൊടുത്തത്. ഭരണഘടനയുടെ അനുഛേദം 151 പ്രകാരം നിയമസഭയിൽ സമർപ്പിക്കുന്നതിനായി ഓഡിറ്റ് റിപ്പോർട്ട് ഗവർണർക്ക് സംസ്ഥാന ധനവകുപ്പ് അയച്ചുകൊടുക്കണം.