കുടത്തിൽ കല്ലിട്ട് ദാഹം തീർത്ത ബുദ്ധിമാനായ കാക്കയുടെ കഥ കേട്ടിട്ടുണ്ടെങ്കിലും അത്തരമൊരു ദൃശ്യം ആരുംനേരിൽ കണ്ടിട്ടുണ്ടാവില്ല. ദാഹിച്ചുവലഞ്ഞ കാക്ക കിണറിന്റെ സമീപത്തിരുന്ന കുടത്തിൽ കല്ല് പെറുക്കിയിട്ട് വെള്ളം കുടിച്ച കഥ ചെറുപ്പം മുതൽ പറഞ്ഞുകേൾക്കുന്നതാണ്. അത്തരമൊരു സംഭവത്തിന്റെ യഥാർത്ഥ ദൃശ്യമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. കഥയിൽ കാക്കയായിരുന്നു കഥാപാത്രമെങ്കിൽ ഈ ദൃശ്യത്തിൽ വണ്ണാത്തിപ്പുള്ള് എന്ന പക്ഷിയാണ് താരം.
തറയിലിരിക്കുന്ന ചെറിയ കുപ്പിയിലെ വെള്ളം കുടിക്കാനെത്തിയതായിരുന്നു പക്ഷി. കുപ്പിയിൽ ചുണ്ട് താഴ്ത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അല്പം കാത്ത് നിന്ന പക്ഷി സമീപത്തു കിടക്കുന്ന ഓരോ കല്ലുകൾ കൊത്തിയെടുത്ത് കുപ്പിക്കുള്ളിലേക്കിട്ടു. ഒാരോ കല്ലിടുമ്പോഴും വെള്ളം പൊങ്ങിവന്നു. ഒടുവിൽ വെള്ളം കുടിച്ച് ദാഹം തീർക്കുന്നതും ദൃശ്യത്തിൽ കാണാം. വണ്ണാത്തിപ്പുള്ളിന്റെ ബുദ്ധിപരമായ പ്രകടനമാണ് ചർച്ചാവിഷയമായത്.
ഊർജതന്ത്റത്തിൽ എനിക്ക് ബിരുദാനന്തര ബിരുദമുണ്ട് എന്ന അടിക്കുറിപ്പോടെ നേച്ചർ ആൻഡ് സയൻസ് സോണാണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്.നാല് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു.
ഭൂമദ്ധ്യരേഖയ്ക്കടുത്തുള്ള ഏഷ്യൻ രാജ്യങ്ങളിൽ ധാരാളമായി കാണപ്പെടുന്ന പക്ഷിയാണ് വണ്ണാത്തിപ്പുള്ള് അഥവാ ഓറിയന്റൽ മാഗ്‌പൈ റോബിൻ എന്നറിയപ്പെടുന്ന പക്ഷി. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇൻഡോനേഷ്യ, ചൈനയുടെ ചില ഭാഗങ്ങൾ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലൊക്കെ ഇവയെ ധാരാളമായി കാണാൻ സാധിക്കും.