തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനായി ജില്ലയിൽ ഒരുങ്ങുന്നത് 3,281 പോളിംഗ് സ്റ്റേഷനുകൾ. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് പോളിംഗ് ബൂത്തിലും പരിസരത്തും ഇക്കുറി ഏർപ്പെടുത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർകൂടിയായ കളക്ടർ ഡോ.നവ്‌ജ്യോത് ഖോസ അറിയിച്ചു. ജില്ലയിലെ ആകെ പോളിംഗ് സ്‌റ്റേഷനുകളിൽ 2,467 എണ്ണവും ത്രിതല പഞ്ചായത്തുകളിലാണ്. ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് ഈ ബൂത്തുകളിലാണ് നടക്കുന്നത്.ഒരു കൺട്രോൾ യൂണിറ്റും മൂന്നു ബാലറ്റ് യൂണിറ്റുമടങ്ങിയ മൾട്ടി പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളാണ് ബൂത്തുകളിൽ ഉപയോഗിക്കുന്നത്.

അറിഞ്ഞിരിക്കേണ്ടത്

653 ബൂത്തുകളിലായാണ് തിരുവനന്തപുരം കോർപറേഷനിലെ 100 ഡിവിഷനുകളിലെ വോട്ടെടുപ്പ്

നാലു മുനിസിപ്പാലിറ്റികളിലെ 147 ഡിവിഷനുകളിലെ വോട്ടെടുപ്പിന് 161 ബൂത്തുകൾ

വോട്ടെടുപ്പിന്റെ തലേ ദിവസം പോളിംഗ് ബൂത്ത് അണുവിമുക്തമാക്കും

പോളിംഗ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളും അണുവിമുക്തമാക്കും

ഒരു അറ്റൻഡറും ഒരു പൊലീസും ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥരാണ് ഒരു ബൂത്തിൽ ഉണ്ടാവുക

സാമൂഹിക അകലം പാലിച്ചായിരിക്കും ബൂത്ത് ഏജന്റുമാർക്കടക്കം സീറ്റ് ക്രമീകരിക്കുന്നത്

പോളിംഗ് ബൂത്തിന് പുറത്ത് വെള്ളവും സോപ്പും ബൂത്തിനകത്ത് സാനിറ്റൈസറും

 വോട്ടർമാർക്കായി ബൂത്തിനു മുൻപിൽ നിശ്ചിത അകലത്തിൽ അടയാളമിടും

 സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ക്യൂ

പ്രായമായവർ,ഭിന്നശേഷിക്കാർ,രോഗികൾ എന്നിവർക്ക് ക്യൂ നിർബന്ധമില്ല