തിരുവനന്തപുരം:​ മദ്യപിക്കാൻ പണം നൽകാതിരുന്നതിന് വൃദ്ധ മാതാപിതാക്കളെ ക്രൂരമായി മർദ്ദിച്ച മകനെ പൊലീസ് പിടികൂടി.

ശംഖുമുഖം ടി. സി. 77/668 തൈവിളാകം വീട്ടിൽ ഫിനിയൻ എന്നു വിളിക്കുന്ന ടോബിനെയാണ് (40) വലിയതുറ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവം . ഇയാൾ മാതാപിതാക്കൾ താമസിക്കുന്ന വലിയതുറ സെന്റ് സേവ്യേഴ്സ് നഗറിലെ വീട്ടിൽ വന്ന് അമ്മയോട് മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. പണമില്ലെന്നു പറഞ്ഞ 69 വയസുള്ള മാതാവിന്റെ കൈ തടിക്കഷ്ണം കൊണ്ട് അടിച്ചൊടിക്കുകയും കിടപ്പു രോഗിയായ 75 കാരനായ പിതാവിനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഒളിവിൽ പോയ ടോബിനെ വലിയതുറ എസ്.എച്ച്.ഒ ബിനീഷ് ലാൽ, എസ്.ഐ സലാഹുദീൻ, സി.പി.ഒ അരുൺകുമാർ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച രാത്രി 11.30ഓടെ ശംഖുമുഖത്തു നിന്ന് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.