മുക്കം: നഗരസഭയായിട്ട് അഞ്ചു വർഷമേ ആയുള്ളുവെങ്കിലും ഇരുപതു വർഷമായി ഇടതുപക്ഷ ഭരണത്തിലാണ് മുക്കം. അഞ്ചു വർഷത്തെ നേട്ടങ്ങൾ ഉയർത്തിക്കാട്ടി വിജയം കൊയ്യാമെന്ന ആത്മവിശ്വാസമാണ് എൽ.ഡി.എഫ്. എന്നാൽ വികസന മുരടിപ്പ് ആരോപിച്ച് ഭരണം തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ്. പ്രതീക്ഷിക്കുന്നു. ഒരു അംഗത്തിൽ ഒതുങ്ങിയ ബി.ജെ.പിയാകട്ടെ കൂടുതൽ സീറ്റുകൾ നേടാനാവുമെന്ന കണക്കുകൂട്ടലിലും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഭാഗമായിരുന്ന വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ ഘടകകക്ഷിയായി മാറിയിട്ടുണ്ട്. യു.ഡി.എഫ് നാലു സീറ്റാണ് നൽകിയത്. ഈ കൂട്ടുകെട്ട് വിവാദമുയർത്തുകയും ചെയ്തു. ഇതിന്റെ പേരിൽ പുറത്തുപോയവർ ജനകീയ മുന്നണി രൂപീകരിച്ച് ഇടതു പിന്തുണയോടെ മത്സരത്തിനിറങ്ങുകയും ചെയ്തു. 1963 മുതൽ മുക്കം പഞ്ചായത്തിൽ 17 വർഷം പ്രസിഡന്റായത് ബി.പി ഉണ്ണിമോയൻ ആയിരുന്നു.
1979 ൽ നടന്ന രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റു പദവി കോൺഗ്രസുകാരനായ കൊറ്റങ്ങൽ സുരേഷ് ബാബുവിനു ലഭിച്ചു. തുടർന്ന് കോക്കപ്പിള്ളി പാപ്പച്ചൻ,ചൂരക്കാട്ട് ഭാസ്‌കരൻ എന്നിവരും ചുരുങ്ങിയ കാലം പ്രസിഡന്റുമാരായി.
1988ൽ നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയും മുസ്ലിം ലീഗുകാരനായ എ.എം അഹമ്മദ് കുട്ടിഹാജി കോൺഗ്രസുകാരായ ജോസ് അധികാരത്തിൽ തച്ചോലത്ത് ഗോപാലൻ എന്നിവരും അധികാരം പങ്കിട്ടു. 1995 ൽ കോൺഗ്രസിലെ വി.പി ചാത്തനാണ് പ്രസിഡന്റായത്. 2001 ലെ തിരഞ്ഞെടുപ്പിലാണ് ഭരണം സി.പി.എം ന്റെ കൈകളിലെത്തിയത്. 2001 മുതൽ 2006 വരെ എ.കല്യാണിക്കുട്ടിയും 2011 വരെ വി.കുഞ്ഞനും 2016 വരെ എൻ. സുരേന്ദ്രനാഥും പ്രസിഡന്റുമാരായി. 2016ൽ നഗരസഭയായപ്പോൾ മുൻ പ്രസിഡന്റ് വി.കുഞ്ഞൻ ചെയർമാനായി. 2015 ൽ എൽ.ഡി.എഫ് 19 സീറ്റിലാണ് വിജയിച്ചത്. സി.പി.എം: 14, ജെ.ഡി.എസ്: 01, സ്വതന്ത്രർ: 04. യു.ഡി.എഫിൽ കോൺഗ്രസ്: 03, മുസ്ലീം ലീഗ്: 7, വെൽഫെയർ പാർട്ടി:03, എൻ.ഡി.എ : 1 എന്നിങ്ങനെ വിജയിച്ചു.
31.28 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള നഗരത്തിലെ ജനസംഖ്യ 40670 ആണ്. 33 ഡിവിഷനുകളുണ്ട്. അഞ്ചു വർഷത്തിനിടെ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നഗരസഭയിൽ നടപ്പിലാക്കിയതെന്ന് ചെയർമാൻ വി.കുഞ്ഞൻ വിവരിച്ചു. പാവപ്പെട്ടവർക്കൊപ്പം നിന്ന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു പ്രവർത്തിച്ചു. വിവിധ ഭവന പദ്ധതികളിലൂടെ 1002 വീടുകൾ നൽകി. ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി. 22 കുടിവെള്ള പദ്ധതികൾ യാഥാർത്ഥ്യമാക്കി. വയോമിത്രം പദ്ധതി നടപ്പിലാക്കി. ആയിരം തെരുവ് വിളക്കുകൾ സ്ഥാപിച്ചു. മാലിന്യം ശേഖരിക്കുകയും കയറ്റി അയയ്ക്കുകയും ചെയ്തു. മാലിന്യസംസ്‌കരണത്തിന് എം.ആർ.എഫ് പദ്ധതിയും നടപ്പാക്കി. നഗരസഭയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്നു ലഭിച്ച വിഹിതം പൂർണമായും (100 ശതമാനം) ചെലവഴിച്ചു.
അടിസ്ഥാനപരമായ ആവശ്യങ്ങൾ നടപ്പാക്കുന്നതിൽ നഗരസഭ തികഞ്ഞ പരാജയമായിരുന്നെന്ന് പ്രതിപക്ഷ കൗൺസിലർ ടി.ടി. സുലൈമാൻ(കോൺ.) അഭിപ്രായപ്പെട്ടു. മാലിന്യം കയറ്റി അയയ്ക്കുന്നതിലും തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലും ലക്ഷങ്ങളുടെ അഴിമതി നടത്തി. സ്ഥലം ഉണ്ടായിട്ടും പൊതു ശ്മശാനം ഒരുക്കുന്നതിൽ പരാജയപ്പെട്ടു. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്ന നഗരസഭ കാര്യാലയം നിർമിച്ചില്ല. സി.എച്ച്.സി യുടെ വികസനത്തിനും ഒന്നും ചെയതില്ലെന്നും അദ്ദേഹം പറഞ്ഞു.