തളിപ്പറമ്പ്: ഏരുവേശി കള്ളവോട്ട് കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് നാല് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ ഹർജി തളിപ്പറമ്പ് ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി തള്ളി. കേസിൽ നിന്ന് ഒഴിവാക്കിയ കള്ളവോട്ട് ചെയ്ത 25 പേരെയും പ്രതി ചേർക്കണമെന്ന പരാതിക്കാരൻ ജോസഫ് കൊട്ടുകാപ്പള്ളിയുടെ ഹർജി കോടതി അംഗീകരിച്ചു.
ഇന്നലെ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയാണ് ഇത് സംബന്ധിച്ച് വിധി പ്രസ്താവിച്ചത്. കള്ളവോട്ട് ചെയ്ത 25 പേർക്കെതിരെ കൂടുതൽ അന്വേഷണം നടത്താനും ഇവർ കള്ളവോട്ട് ചെയ്ത യഥാർത്ഥ വോട്ടർമാരെ സാക്ഷികളായി ഉൾപ്പെടുത്താനും കുടിയാൻമല പൊലീസിന് കോടതി നിർദ്ദേശം നൽകി.
2014 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഇരിക്കൂർ മണ്ഡലത്തിലെ ഏരുവേശ്ശിയിൽ ഒരു ബൂത്തിൽ കള്ളവോട്ട് ചെയ്‌തെന്ന കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ വോട്ടിംഗ് ഉദ്യോഗസ്ഥരും നേരത്തെ താൻ നൽകിയ പ്രതിപ്പട്ടികയിൽ നിന്ന് പൊലീസ് ഒഴിവാക്കിയ 25 പേരെ പ്രതിയാക്കണമെന്ന് ഹരജിക്കാരനായ ജോസഫ് കൊട്ടുകാപ്പള്ളിയും നൽകിയ ഹർജിയിലാണ് നിർണായകമായ വിധി കോടതി പുറപ്പെടുവിച്ചത്.
തെരഞ്ഞെടുപ്പിൽ ഏരുവേശ്ശി കെ.കെ.എൻ.എം.എ യു.പി സ്‌കൂളിലെ 109ാം നമ്പർ ബൂത്തിൽ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. 154 പേരുടെ കള്ളവോട്ട് ഈ ബൂത്തിൽ ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
ഏരുവേശ്ശി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോസഫ് കൊട്ടുകാപ്പള്ളി കുടിയാൻമല പൊലീസിലാണ് ഇത് സംബന്ധിച്ച് ആദ്യം പരാതി നൽകിയത്. എന്നാൽ, കേസെടുക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. തുടർന്ന് ജോസഫ് തളിപ്പറമ്പ് കോടതിയിൽ ഹർജി നൽകി. കള്ളവോട്ട് ചെയ്തതിന് തെളിവില്ലെന്ന് പൊലീസ് കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു.
ഇതോടെ എസ്.ഐയെ അടക്കം പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ 2016 ഫെബ്രുവരിയിൽ മുഴുവൻ രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് കെമാൽ പാഷ കണ്ണൂർ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകി.
രേഖകൾ പ്രകാരം പട്ടാളത്തിൽ ജോലി ചെയ്യുന്ന നാലുപേരുടെയും ഗൾഫിൽ ജോലി ചെയ്യുന്ന 37 പേരുടെയും മറ്റ് സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടെയും ഉൾപ്പെടെ 58 കള്ളവോട്ടുകൾ ചെയ്തതായി കണ്ടെത്തുകയായിരുന്നു.
തുടർന്നാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥരെ പ്രതിചേർത്ത് കേസെടുത്തത്. ഏരുവേശ്ശി കെ.കെ.എൻ.എം.എ യു.പി സ്‌കൂളിലെ 109ാം ബൂത്തിലെ ബി.എൽ.ഒ ഏരുവേശി മുയിപ്രയിലെ കെ. വി. അശോക് കുമാർ, പെരളശ്ശേരി മക്രേരിയിലെ വി.കെ. സജീവൻ, പാനുണ്ട എരുവാട്ടിയിലെ കെ.വി. സന്തോഷ് കുമാർ, ധർമ്മടം സ്വദേശി എ.സി. സുധീപ്, പിണറായിലെ വാരിയമ്പത്ത് ഷജനീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ഈ കേസിൽ 2017 ജൂൺ 28ന് കുടിയാൻമല പൊലീസ് തളിപ്പറമ്പ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
അശോക് കുമാർ ഒഴികെയുള്ള 4 പ്രതികളാണ് കേസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകിയത്.