bridge

തലശ്ശേരി: നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും നിർമ്മാണം നിർത്തിവെക്കുകയും ചെയ്തതോടെ മാഹി തലശ്ശേരി ബൈപാസെന്ന നാലു പതിറ്റാണ്ട് നീണ്ട സ്വപ്ന സാക്ഷാത്ക്കാരത്തിന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും.
കരാർ അനുസരിച്ച് മെയ് മാസത്തിൽ നിർമ്മാണം പൂർത്തിയാകേണ്ട പാലം പ്രളയവും കൊവിഡും മൂലം നീണ്ടു പോവുകയായിരുന്നു.
ചതുപ്പിലൂടെയും പുഴയ്ക്ക് മുകളിലൂടേയും കടന്ന് പോകുന്ന കിഴക്കെ പാലയാട് മുതൽ ബാലത്തിൽ വരെയുള്ള മേൽപ്പാല നിർമ്മാണത്തിനിടയിൽ ഇക്കഴിഞ്ഞ ആഗസ്ത് 26നാണ് നിട്ടൂർ ബാലത്തിൽ മേൽപ്പാലത്തിന്റെ ബീമുകൾ പുഴയിൽ കുപ്പ് കുത്തിയത്. ബിമുകൾക്ക് നൽകിയ ഇരുമ്പ് താങ്ങുകൾ വേലിയേറ്റത്തിൽ ഇളകിപ്പോയതാണ് അപകട കാരണമായതെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തിയിരുന്നു. വർക്ക് ക്വാളിറ്റിയിൽ ഐ.ഐ.ടി. ഉൾപ്പടെയുള്ളവർ നല്ല അഭിപ്രായമായമാണ് രേഖപ്പെടുത്തിയിരുന്നത്.

ധർമ്മടം പാലത്തിലെ മേൽനോട്ടത്തിലുണ്ടായ പിഴവുകളാണ് പാലം തകരുന്നതിലെത്തിയത്. രണ്ട് കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെട്ടത്. എന്നാൽ ദേശീയ പാത അതോറിറ്റിക്ക് നഷ്ടമുണ്ടാവില്ല. കൺസ്ട്രക്ഷൻ കമ്പനിക്ക് ഇൻഷ്വറൻസ് പരിരക്ഷയുമുണ്ട്. ചുരുക്കത്തിൽ ജനങ്ങൾ ഇനിയുമേറെ കാത്തിരിക്കണമെന്ന് ചുരുക്കം. കരിമ്പട്ടികയിലുൾപ്പെടുത്തിയ ഇ.കെ.കെ. കൺസ്ട്രക്ഷൻ കമ്പനി കോടതിയെ സമീപിക്കും. തീർപ്പുണ്ടാകുന്നത് വരെ നിർമ്മാണവും നിലയ്ക്കും. അതോടെ
കണ്ണൂർ–കോഴിക്കോട് ദേശീയപാതയിൽ ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യുന്നകാലം ഇനിയും വിദൂരമകം.

ബൈപാസിന്റെ പണി അതിവേഗത്തിൽ പുരോഗമിക്കുമ്പോഴാണ് നിർമ്മാണത്തിന് കൂച്ചുവിലങ്ങായത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ അഴിയൂർ എക്‌സൈസ് ചെക്ക്‌പോസ്റ്റ് പരിസരത്ത് അവസാനിക്കുന്ന 18.6 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് നിർദിഷ്ട തലശേരി–മാഹി ബൈപാസ്.
പതിനെട്ട് പ്രധാന ജംഗ്ഷനും ഇരുഭാഗത്തുമായി 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുമുള്ള നാലുവരിപ്പാതയിലൂടെ എൺപത് മുതൽ നൂറ്കിലോമീറ്റർ വരെ വേഗത്തിൽ വാഹനങ്ങൾക്ക് കടന്നുപോവാം. മുഴപ്പിലങ്ങാട്, ധർമടം, തലശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി വഴിയാണ് ബൈപാസ് കടന്നുപോവുന്നത്. 2017 ഡിസംബർ നാലിനാണ് ബൈപാസ് നിർമാണജോലികൾ തുടങ്ങിയത്. ഔപചാരിക പ്രവൃത്തി ഉദ്ഘാടനം ഒക്ടോബർ 30ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിയും ചേർന്നാണ് നിർവഹിച്ചത്.
ബൈപാസിൽ പുഴകൾക്ക് കുറുകെ നാല് പാലവും അഴിയൂരിൽ ഒരു റെയിൽവേ മേൽപാലവും ഉണ്ട്. നിലവിൽ ചെറുതും വലുതുമായ വാഹനങ്ങൾ കടന്നുപോവുന്ന പ്രദേശിക റോഡുകൾക്ക് കുറുകെ പന്ത്രണ്ട് മേൽപാലങ്ങൾ വേറെയുമുണ്ട്. 19 പൈപ്പ് കൾവർട്ടും 56 കലുങ്കുകളും ഒപ്പം 37.2 കിലോമീറ്റർ ഡ്രൈനേജ് സംവിധാനവും ബൈപാസിൽ വിഭാവനം ചെയ്തിരുന്നു.. 1181 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. മയ്യഴിപ്പുഴക്ക് കുറുകെ പെരിങ്ങാടി മങ്ങാട് വയലിൽ നിന്നാരംഭിക്കുന്ന മേൽപാലത്തിന്റെ പൈലിംഗ് ജോലിയും പുരോഗമിക്കുകയായിരുന്നു.
പന്ത്രണ്ട് മേൽപാലങ്ങളിൽ എട്ടെണ്ണത്തിന്റെ പണി തീർന്നു. കലുങ്കുകളുടെ പണിയും വേഗത്തിലാണ് നീങ്ങിയത്. റോഡിന്റെയും അരികുഭിത്തികളുടെയും പാലത്തിന്റെയും മറ്റു പ്രവൃത്തിക്കായി നൂറ്കണക്കിന് തൊഴിലാളികളാണ് മുഴപ്പിലങ്ങാട് മുതൽ അഴിയൂർവരെ ജോലിചെയ്തിരുന്നത്. നേരത്തെയുള്ള രൂപരേഖക്ക് പുറമെ പാലയാട് ഹൈസ്‌കൂൾ റോഡ്, പള്ളൂർ– നടവയൽറോഡ്, പള്ളൂർ– ചാലക്കര റോഡ്, മങ്ങാട് എന്നിവിടങ്ങളിൽ പുതിയ അടിപ്പാതയും നാഷണൽ ഹൈവേ അതോറിറ്റി അംഗീകരിച്ചിരുന്നു.