ഒരു നർത്തകിയുടെ ആത്മരോദനം എന്ന ക്യാപ്ഷനോടെ നടിയും നർത്തകിയുമായ ഊർമ്മിള ഉണ്ണി പങ്കുവച്ച കുറിപ്പ് വൈറലാകുന്നു. കലാകാരൻമാരോടുള്ള അവഗണനയെ കുറിച്ചാണ് ഊർമ്മിളയുടെ വാക്കുകൾ. തങ്ങൾ പഠിപ്പിച്ചു കഴിഞ്ഞാലും പണം ചോദിച്ച് വാങ്ങണം, നൃത്തം കഴിഞ്ഞാൽ പണം ചോദിക്കരുത് അത് ഇൻസൽട്ട് ആണ്, അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാൽ കോപിക്കും എന്നിങ്ങനെ തരംതാഴ്ത്തലുകളെ കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്.
ഊർമിള ഉണ്ണിയുടെ കുറിപ്പ്:
ഒരു നർത്തകിയുടെ ആത്മരോദനം!
സത്യം പറയാല്ലോ .. പണം തന്നെ പ്രശ്നം!
കലാകാരന്മാരോടുള്ള അവഗണന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. നിങ്ങളൊരു പലചരക്കുകടയിൽ കയറിയാൽ സാധനം വാങ്ങിയാൽ ഉടൻ പണം കൊടുക്കണം, ഹോട്ടലിൽ ഭക്ഷണം കഴിച്ചാലും ഉടനെ തന്നെ. ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് ജോലിക്ക് മാസം ആദ്യം ശമ്പളം കിട്ടും പ്രൈവറ്റു കമ്പനിക്കാർക്കും കിട്ടും. കൂലി പണിക്കാർക്ക് അതത് ദിവസം തന്നെ പണം കിട്ടും. പക്ഷെ കലാകാരന്മാർക്ക് ക്ലാസ്സെടുത്തു കഴിഞ്ഞാൽ ചോദിച്ചാലെ പണം കിട്ടു. അതും അവരുടെ വീട്ടാവശ്യങ്ങൾ, സ്ക്കൂളാവശ്യങ്ങൾ എല്ലാം കഴിഞ്ഞ് മാസം പകുതിയാവുമ്പോൾ മാത്രം.
ഇപ്പോൾ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ എല്ലാവർക്കും പണത്തിനു ബുദ്ധിമുട്ടായി. പക്ഷെ അതു തുടക്കത്തിൽ മാത്രം. ഇപ്പോൾ സൂപ്പർമാർക്കറ്റിലും, ഹോട്ടലുകളിലും ഒരു തിരക്കു കുറവും ഇല്ല. പക്ഷെ ഡാൻസും, പാട്ടും പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് കുട്ടികളെ കിട്ടാതെയായി. മത്സരങ്ങൾക്കു പഠിപ്പിക്കുന്ന അദ്ധ്യാപകർക്ക് ഇത് വളരെ ബുദ്ധിമുട്ടായി. കാരണം ഈ വർഷം സ്ക്കൂളുമില്ല, യുവജനോത്സവവും ഇല്ല. മിടുക്കുള്ളവർ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങി. അതൊന്നുമറിയാത്ത കുറേ പാവങ്ങളുണ്ട്. അവരുടെ കാര്യമാണ് കഷ്ടം. രണ്ടു ദിവസം മുൻപ് കണ്ണൂരിൽ ഒരു നൃത്താദ്ധ്യാപകൻ സാമ്പത്തിക ബുദ്ധിമുട്ടു കൊണ്ട് ആത്മഹത്യ ചെയ്തു.
പിന്നെ കുറെ ഓൺലൈൻ നൃത്തോത്സവങ്ങൾ ഉണ്ട്. അതിലേക്ക് പലരും ക്ഷണിക്കും. ഡാൻസ് വേഷം വിസ്തരിച്ചു തന്നെ ധരിക്കണം. പിറകിൽ കറുത്ത കർട്ടൻ, നടരാജ വിഗ്രഹം, വിളക്ക് ഒക്കെ നിർബന്ധം. പക്ഷെ പണം പലരും കൊടുക്കില്ല. പണം ചോദിച്ചു പോയാൽ പിന്നെ അതു വഴക്കിലെ അവസാനിക്കു. മാത്രമല്ല നമ്മളറിയാതെ നമ്മുടെ ഐറ്റവും, പാട്ടും മോഷണം പോവുകയും ചെയ്യും ലക്ഷങ്ങൾ ചെലവാക്കി റെക്കോഡ് ചെയ്തവ ആരൊക്കെയോ കൈക്കലാക്കിയിരിക്കും.
എങ്കിലും കലയോടുള്ള ആവേശം കൊണ്ട് പാവങ്ങൾ ഒരു വേദിക്കായി പലരേയും സമീപിക്കും. പക്ഷെ പണം ചോദിക്കരുത് ഇൻസൽട്ട് ആണത്രേ! പിന്നെ ചാരിറ്റി ' എന്നൊരു വാക്കും പറയും ! പല അമ്പല കമ്മിറ്റിക്കാരും പറയും ഇവിടെ ശക്തിയുള്ള ദേവിയാണ് പണം ചോദിച്ചാൽ കോപിക്കും, ഉഗ്രമൂർത്തിയാണ് എന്നൊക്കെ…
നൃത്താഭരണങ്ങളുടെയും, വസ്ത്രങ്ങളുടെയും വില കടക്കാരനോട് കടം പറയാൻ പറ്റില്ല എന്നൊക്കെയുള്ള കാര്യം ഓർക്കാതെ പാവം നർത്തകി കിട്ടിയതും വാങ്ങി മടങ്ങും, ദേവിയുടെ ഉഗ്രതയും ഓർത്ത്! അപ്പോഴും ജനസമുദ്രങ്ങളുടെ കയ്യടി അവരുടെ കാതിൽ മുഴങ്ങും. അവർ വേദിയിൽ അലിഞ്ഞു ചേർന്ന് ഈശ്വരനു സമർപ്പിച്ച കലയെ ഓർത്ത് അവൾ ആത്മനിർവൃതി പൂകും. അതാണ് കലാകാരിയുടെ സംതൃപ്തി !