തിരുവനന്തപുരം: നീതി ആയോഗ് പ്രസിദ്ധീകരിച്ച മനുഷ്യ വിഭവ ശേഷി വിഭാഗത്തിലെ മികച്ച മാതൃകകളുടെ ചുരുക്ക പട്ടികയിൽ കേരളത്തിൽ നിന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഇടം പിടിച്ചു.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, വിവര സാങ്കേതികവിദ്യാ ഉപയോഗം, പരിശീലനം, ഉള്ളടക്ക വികസനം, കണക്ടിവിറ്റി, ഇ-ലേണിംഗ്, സാറ്റലൈറ്റ് അധിഷ്ഠിത വിദ്യാഭ്യാസം, ഇ-ഗവേർണൻസ് എന്നീ മേഖലയിലെ കൈറ്റിന്റെ ഇടപെടൽ രാജ്യത്തും പുറത്തും മാതൃകയാണെന്നാണ് 17ന് പുറത്തിറക്കിയ റിപ്പോർട്ടിലുള്ളത്. ഒക്ടോബർ 9ന് കൊവിഡ് കാലത്ത് എഡ്യൂക്കേഷൻ ടെക്‌നോളജി ഉപയോഗിച്ച് കേരളത്തിൽ നടപ്പാക്കിയ പദ്ധതികളെക്കുറിച്ച് കൊളംബിയ സർവകലാശാല സംഘടിപ്പിച്ച വെബിനാറിൽ കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് മുഖ്യപ്രഭാഷണം നടത്തിയിരുന്നു.
ഹൈടെക് സ്‌കൂൾ പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തെ 16,027 സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 3,74,274 ഉപകരണങ്ങൾ കൈറ്റിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു. 12,678 സ്‌കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, 1,83,440 അദ്ധ്യാപകർക്ക് പ്രത്യേക ഐ.ടി പരിശീലനം തുടങ്ങിയ പദ്ധതികളും നടപ്പാക്കി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ ഗുജറാത്ത്, പശ്ചിമബംഗാൾ, പഞ്ചാബ്, ന്യൂഡൽഹി, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങൾ കൈറ്റ് മാതൃക നടപ്പാക്കുന്നതിനായി നിർദേശങ്ങൾ തേടിയിരുന്നു.