ummen-chandi

തിരുവനന്തപുരം: മൗലികാവകാശവും മാദ്ധ്യമസ്വാതന്ത്രവും അഭിപ്രായസ്വാതന്ത്രവും അപകടത്തിലാക്കുന്ന പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ പാടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. അഴിമതിയുടെയും ആരോപണങ്ങളുടെയും ശരശയ്യയിലായ പിണറായി സർക്കാർ മാദ്ധ്യമങ്ങളുടെ വായ് മൂടിക്കെട്ടി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേ ശക്തമായ നിയമപോരാട്ടം നടത്തും.സോഷ്യൽ മീഡിയയെ നിയന്ത്രിക്കാനുള്ള നിയമം എന്നു പ്രചരിപ്പിച്ചാണ് മാദ്ധ്യമ സ്വാതന്ത്ര്യം തന്നെ ഇല്ലാതാക്കുന്ന കരിനിയമം കൊണ്ടുവന്നത്. എല്ലാത്തരം വിനിമയ ഉപാധികളും നിയമത്തിന്റെ പരിധിയിൽ വരും. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും പരാതിയില്ലാതെ സ്വമേധയാ കേസെടുക്കാനും പൊലീസിന് സാധിക്കും.അഭിപ്രായ സ്വാതന്ത്രത്തിനും മാദ്ധ്യമസ്വാതന്ത്രത്തിനും വേണ്ടി ദേശീയതലത്തിൽ വാതോരാതെ പ്രചാരണം നടത്തുന്ന പാർട്ടിയാണ് സി.പി.എം. സമനില തെറ്റിയതുപോലെയാണ് സർക്കാരിന്റെ ഓരോ നടപടിയെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.