kadali

നെയ്യാറ്റിൻകര: കൊവിഡിലും കാലാവസ്ഥാവ്യാതിയാനത്തിലും തകിടം മറിഞ്ഞ വാഴക്കർഷകരുടെ ജീവിതം കരയ്ക്കടുപ്പിക്കാൻ സഹായവുമായി നിസ്സ (സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ). വാഴപ്പോളയിൽ നിന്നും ഫൈബറും മറ്റുത്പന്നങ്ങളും വിദേശവിപണിയിലേക്ക് എത്തിക്കുക എന്നതാണ് നിസ്സയുടെ ലക്ഷ്യം. വാഴക്കർഷകരുടെ വരുമാനം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സിസ്സയുടെ സഹകരണത്തോടെ നബാർഡിന്റെ സഹായസംരംഭം കദളി ഫാർമാർ പ്രൊഡ്യൂസർ കമ്പനി പ്രവർത്തനം ആരംഭിച്ചു. കല്ലിയൂർ പഞ്ചായത്തിലെ പുന്നമൂട് ബനാന റിസോഴ്സ് സെന്റർ വളപ്പിലാണ് കദളിയുടെ പ്രവർത്തനം. വാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉത്പന്നങ്ങളായ വാഴനാര്, വാഴക്ക ചിപ്സ്, കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരമായ ഓർഗാനിക്ക് ബനാന പൗഡർ തുടങ്ങിയവ ഉത്പാദിപ്പിച്ച് കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. കൂടാതെ കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കാർഷിക വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുക, പായ്ക്ക് ഹൗസുകൾ ഉണ്ടാക്കുക, കർഷകർക്ക് പരിശീലനം നൽകുക തുടങ്ങിയവയാണ് പ്രവർത്തന ലക്ഷ്യം. കർഷകർക്കാവശ്യമായ ജൈവവളങ്ങൾ മിതമായ നിരക്കിൽ കമ്പനിയുടെ നേതൃത്വത്തിൽ വിപണന സൗകര്യം ഒരുക്കുന്നതും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പദ്ധതി പ്രാവർത്തികമാകുന്നതോടെ തങ്ങൾ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിക്കും മറ്റും വിരാമമാകുമെന്ന പ്രതീക്ഷയിലാണ് വാഴക്കർഷകർ.

ലക്ഷ്യമിടുന്നത് വിദേശവും സ്വദേശവും

കമ്പനിയുടെ കീഴിൽ ഓഹരി ഉടമകളുടെ ക്ലസ്റ്ററുകൾക്ക് ബനാന ഫൈബർ എക്ട്രാറ്റ് മെഷിനറികൾ സ്ഥാപിച്ച് വാഴ പോളയിൽ നിന്നും ഫൈബർ ഉത്പാദിപ്പിച്ച് കർഷകരിൽ നിന്നും ശേഖരിച്ച് വില്പന സൗകര്യം ഒരുക്കും. കർഷകരുടെ വാഴക്കുലകൾ ശേഖരിച്ച് ഇതര സംസ്ഥാനങ്ങളിലേക്കും, വിദേശ വിപണികളിലേക്ക് കയറ്റി അയയ്ക്കാനുo കമ്പനി ശ്രമം ആരംഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല, കാരോട്, കുളത്തർ, ചെങ്കൽ, കൊല്ലയിൽ, പെരുങ്കടവിള, നെയ്യാറ്റിൻകര നഗരസഭയിലെ വിവിധ വാർഡുകൾ, കല്ലിയൂർ, വെങ്ങാനൂർ,​ അതിയന്നൂർ, പൂവച്ചൽ തുടങ്ങിയ പഞ്ചായത്തുകളിലെ അസോസിയേഷൻ അംഗങ്ങളിൽ നിന്നും തിരഞ്ഞടുത്ത 200 കർഷകരെ തുടക്കത്തിൽകമ്പനിയുടെ ഓഹരി ഉടമകളാക്കി.

"സംസ്ഥാനത്തെ മുഴുവൻ വാഴക്കർഷകരെയും ഇത്തരത്തിൽ സംഘടിപ്പിച്ച് ഉത്പാദക

കമ്പനികൾ രൂപീകരിക്കാനുള്ള പ്രവർത്തനത്തിലാണ് സിസ."

ജനറൽ സെക്രട്ടറി,​

ഡോ.സി. സുരേഷ് കുമാർ