pinarayi-vijayan

തിരുവനന്തപുരം: ഇടതു മുന്നണിയെ അനുകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് , പൊലീസ് നിയമഭേദഗതി നടപ്പാക്കാൻ സർക്കാർ മുതിരാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ ചർച്ച നിയമസഭയിൽ നടത്തി എല്ലാ ഭാഗത്ത് നിന്നും അഭിപ്രായം കേട്ട് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി.പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസും ചോദ്യം ചെയ്യുന്ന രീതിയിൽ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങൾ തടയാനാണ് കേരള പൊലീസ് നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.അപകീർത്തികരവും അസത്യജഡിലവും അശ്ലീലം കലർന്നതുമായ പ്രചാരണങ്ങൾക്കെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനവും പരാതിയുമുയരുന്നുണ്ട്. സ്ത്രീകളും ട്രാൻസ്ജൻഡർ വിഭാഗങ്ങളും ഉൾപ്പെടെ നിർദാക്ഷിണ്യം ആക്രമിക്കപ്പെടുന്നത് വലിയ പ്രതിഷേധമാണ് സമൂഹത്തിലുളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെപ്പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണുണ്ടായത്. ഇതിനെതിരെ നിയമത്തിന്റെ വഴി സ്വീകരിക്കണമെന്ന് മാദ്ധ്യമ മേധാവികളുൾപ്പെടെ ആവശ്യമുന്നയിച്ചു. ഈ സാഹചര്യത്തിലാണ് പൊലീസ് ആക്ട് ഭേദഗതി വരുത്തണമെന്ന് ആലോചിച്ചത്-മുഖ്യമന്ത്രി പറഞ്ഞു.