cremitorium

പൂവാലംകൈ(കാസർകോട്): തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു വേണമെങ്കിൽ ആധുനിക ശ്മശാനം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പള്ളിക്കര, പൂവാലംകൈ, വട്ടപ്പൊയിൽ, മൂന്നാംകുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ സമുദായ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആവശ്യം ഉന്നയിക്കുന്നത്.

തിരഞ്ഞെടുപ്പിൽ ഇവരുടെ 500 ഓളം വരുന്ന കുടുംബങ്ങളിലെ വോട്ടർമാർ നിർണ്ണായക ശക്തിയാണ്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി യോഗം, യാദവസഭ, വിശ്വകർമ്മ എന്നീ നാലു സമുദായ സംഘടനകൾ യോജിച്ചാണ് മാസങ്ങളായി ശബ്ദമുയർത്തുന്നത്. കാര്യങ്കോട് കുന്നിന്റെ മുകളിലാണ് ശ്മാശനമുള്ളത്. അവിടേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. അതാണ് നാട്ടിൽ തന്നെ ശ്മശാനം കിട്ടുന്നതിനായി സമുദായ സംഘടനകൾ ഒന്നിച്ചത്. ഇതിനായി അയ്യപ്പൻകോട്ട കുന്നിന്റെ മുകളിൽ 90 സെന്റ് സ്ഥലം വാങ്ങി. സ്ഥലം അളന്നു തിട്ടപ്പെടുത്തിയ ശേഷം നഗരസഭാ ചെയർമാനും കൗൺസിലർമാർക്കും നിവേദനം നൽകി. എന്നാൽ ഇവർ അവഗണിച്ചെന്നാണ് ആരോപണം.

ഫെബ്രുവരി 21 ന് നൽകിയ നിവേദനം മാസങ്ങളോളം നഗരസഭാ ഓഫിസിൽ കറങ്ങുകയായിരുന്നു. ഓഫീസിൽ നിന്നും അപ്രത്യക്ഷമായ നിവേദനം ഒടുവിൽ എൻജിനീയറിംഗ് വിഭാഗത്തിലാണ് കണ്ടെത്തിയത്. ഭരണസമിതി പാസാക്കാതെ നിവേദനം ആ വിഭാഗത്തിലേക്ക് നടപടിക്കായി കൊടുത്ത കാര്യവും അജ്ഞാതമാണ്. നഗരസഭ തീരുമാനം എടുക്കാൻ മാസങ്ങളോളം നീട്ടികൊണ്ടുപോയതിനെ തുടർന്ന് ശ്മശാനത്തിന്റെ കാര്യം അനിശ്ചിതത്വത്തിലായി. അതിനിടെ ഭരണസമിതിയുടെ കാലാവധി കഴിയുകയും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് ശ്മശാനം തിരഞ്ഞെടുപ്പിൽ വിഷയമാക്കാൻ നാല് സമുദായ സംഘടനകളും ആലോചിച്ചത്. കെ.ടി. സുകുമാരൻ നമ്പ്യാർ (എൻ.എസ്.എസ്), കെ. സുകുമാരൻ (എസ്.എൻ.ഡി.പി യോഗം), പി. കുഞ്ഞികൃഷ്ണൻ (യാദവസഭ), ഗോപാലൻ (വിശ്വകർമ്മ സമുദായം) എന്നിവർ നേതൃത്വം നൽകുന്ന കമ്മറ്റിയാണ് ഇതിന് വേണ്ടി മുന്നിട്ടിറങ്ങുന്നത്.


ആധുനിക ശ്മശാനം എല്ലാവരുടെയും ആവശ്യമാണ്. ഇതിനായി സ്ഥലം കണ്ടെത്തിയ ശേഷമാണ് ഞങ്ങൾ അപേക്ഷ നൽകിയത്.
കെ.ടി. സുകുമാരൻ നമ്പ്യാർ (എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് )


കാര്യങ്കോട് ശ്മശാനത്തിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. അധികൃതർ ഇടപെട്ടിരുന്നെങ്കിൽ അയ്യപ്പൻകോട്ടയിൽ ആധുനിക ശ്മശാനം പണിയാൻ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സാധിക്കുമായിരുന്നു.

കെ.സുകുമാരൻ (എസ്.എൻ.ഡി.പി യോഗം പൂവാലംകൈ ശാഖാ പ്രസിഡന്റ് )