cpz-meenthulli-palam-bnr2

ചെറുപുഴ: പുളിങ്ങോം വില്ലേജിലെ എട്ടാം വാർഡിൽ കോഴിച്ചാൽ ഐ.എച്ച്.ഡി.പി കോളനിയിലെ എഴുപത്തിയഞ്ചോളം കുടുംബങ്ങൾ ഇത്തവണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നു. ഇത് സംബന്ധിച്ച് കോഴിച്ചാൽ ടൗണിലും കോളനിയിലേക്കുള്ള വഴിയിലും ബാനറുകളും വീടുകൾക്ക് മുന്നിൽ പോസ്റ്ററും പ്രദർശിപ്പിച്ചു. സുഗമമായ യാത്രയ്ക്ക് പാലം നിർമ്മിക്കാത്തതിലാണ് ഇവരുടെ പ്രതിഷേധം.

കണ്ണൂർ ജില്ലയിലാണെങ്കിലും കാര്യങ്കോട് പുഴയുടെയും കർണ്ണാടക വനത്തിന്റെയും ഇടയിൽ വന്യമൃഗ ഭീഷണിയിലാണ് കാലങ്ങളായി ഇവർ കഴിയുന്നത്. വർഷക്കാലത്ത് കരകവിഞ്ഞൊഴുകുന്ന പുഴ കടക്കണമെങ്കിൽ നല്ലൊരു പാലം വേണം. വിദ്യാർത്ഥികൾക്ക് സ്കൂളിൽ പോകാനും അസുഖം വന്നാൽ ആശുപത്രിയിൽ പോകാനും നിലവിൽ സാധിക്കുന്നില്ല. വന്യമൃഗശല്യം തടയാൻ കമ്പിവേലിയും ഇവിടെയില്ല. മാറി മാറി വരുന്ന ഭരണകൂടങ്ങൾ വാഗ്ദാനങ്ങൾ നൽകി കബളിപ്പിക്കുന്നതാണ് ഇവരെ പ്രകോപിപ്പിക്കുന്നത്.

കോഴിച്ചാൽ ടൗണിലിറങ്ങി ഒരു കിലോമീറ്റർ നടന്നാൽ കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പ് പാലം തുരുമ്പെടുത്ത് അപകടാവസ്ഥയിലാണിപ്പോൾ. പാലം കടന്നു വരുന്നവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന ആളുകൾ രാഷ്ട്രീയക്കാരെ എതിരേൽക്കുന്നതും പ്രതിഷേധത്തോടെയാണ്. ആശുപത്രിയിലെത്തിക്കാൻ കഴിയാതെ ഭർത്താവും മകനും മരിച്ച ഒരമ്മയും, കുട്ടികൾ വരാത്ത അങ്കണവാടി ടീച്ചറും, ആശുപത്രിയിലേക്ക് പോകാൻ വാഹനമെത്താത്ത വേദനയിൽ വിലപിക്കുന്ന ഗർഭിണിയും, വെള്ളമില്ലാത്ത ടാപ്പിനു മുന്നിൽ നിൽക്കുന്ന വൃദ്ധരും ഒക്കെയാണ് ഇവിടത്തെ കാഴ്ച.