chenda

സുൽത്താൻ ബത്തേരി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിന ചടങ്ങിൽ ശിങ്കാരിമേളത്തിൽ നാദ വിസ്മയം തീർത്ത സന്ധ്യ സുരേഷ് ഇപ്പോൾ തെരഞ്ഞെടുപ്പ് ഗോദയിൽ കൊട്ടിക്കയറുകയാണ്. സുൽത്താൻ ബത്തേരി നഗരസഭ അഞ്ചാം ഡിവിഷനായ ഓടപ്പള്ളത്താണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ചെണ്ടയിൽ നാദ വിസ്മയം തീർക്കുന്ന സന്ധ്യ ഇത് ആദ്യമായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ചെണ്ടയുടെ ദ്രുതതാളം പോലെ വോട്ടർമാർക്കിടയിലൂടെ സന്ധ്യ വോട്ടഭ്യർത്ഥിച്ച് കൊട്ടിക്കയറുകയാണ്. മത്സര രംഗത്ത് ഇവർ നേരിടുന്നത് എൽ.ഡി.എഫിലെ പ്രിയ വിനോദിനെയും യു.ഡി.എഫിലെ കെ.എം. മിനിമോളെയുമാണ്.
വാദ്യകലയെ ഏറെ സ്‌നേഹിക്കുന്ന ഇവർക്ക് ഇന്ന് ചെണ്ട ജീവനോപാധി കൂടിയാണ്. ബത്തേരി നഗരസഭയുടെ കീഴിൽ കുടുംബശ്രീ അംഗങ്ങൾക്കായി ശിങ്കാരി മേളത്തിൽ പരീശീലനം നൽകുകയുണ്ടായി. അവിടെ നിന്നാണ് വാദ്യ കലയെപ്പറ്റി കൂടുതൽ പഠിക്കുന്നത്. കേരളത്തിന് പുറത്ത് ഗുജറാത്ത്, ഹൈദരാബാദ്, ബംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിന പരിപാടിയിൽ ശിങ്കാരിമേളം അവതരിപ്പിച്ച് ജയലളിതയുടെ പ്രശംസ പിടിച്ചുപറ്റി.

സന്ധ്യ ഉൾപ്പെടുന്ന ടീമിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കുടുംബശ്രി സംസ്ഥാന തല പരിപാടിയിൽ രണ്ടാം സ്ഥാനവും ഈ ടീമിനാണ് ലഭിച്ചത്. കുടുബത്തിന്റെ വരുമാന മാർഗ്ഗമായതിനാൽ മേളം അവതരിപ്പിക്കുന്നതിന് ആര് വിളിച്ചാലും പോകും. സ്ഥാനാർത്ഥിയായതു കൊണ്ട് എതിർ മുന്നണിയിലുള്ളവർ വിളിച്ചാലും പോകാതിരിക്കില്ല. തന്റെ തൊഴിലാണല്ലോ ഇത്. ഏത് തൊഴിലിനും അതിന്റെതായ മാന്യതയുണ്ടന്ന് വിശ്വസിക്കുന്നു. കർഷകനായ ഭർത്താവ് സുരേഷിന്റെ പ്രോത്സാഹനമാണ് ഈ രംഗത്തേക്ക് വരാനും, വാദ്യകലാരൂപവുമായി മുന്നോട്ട് പോകാനും ഇടയാക്കിയത്.വിദ്യാർത്ഥികളായ അനൈഖ്യ, അഭിനന്ദ് എന്നിവർ മക്കളാണ്.