covd

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പുതുക്കി. അടുത്ത ബന്ധുക്കൾക്ക് ഐസൊലേഷൻ വാർഡിലും മോർച്ചറിയിലും സംസ്‌കാര സ്ഥലത്തുവച്ചും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കാണാം. പ്രാദേശികവും മതാചാര പ്രകാരമുള്ളതുമായ അത്യാവശ്യ ചടങ്ങുകൾ മാനദണ്ഡങ്ങൾ പാലിച്ച് നടത്താമെന്നും മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

മൃതദേഹം വൃത്തിയാക്കുന്ന സമയത്ത് ആവശ്യമെങ്കിൽ അടുത്ത ബന്ധുവിനെ പ്രവേശിക്കാൻ അനുവദിക്കും. പ്രതീകാത്മകമായ രീതിയിൽ മതപരമായ പുണ്യജലം തളിക്കാനും വെള്ളത്തുണി കൊണ്ട് പുതയ്ക്കാനും അദ്ദേഹത്തെ അനുവദിക്കും. മൃതദേഹത്തിൽ സ്പർശിക്കാനോ കുളിപ്പിക്കാനോ ആലിംഗനം ചെയ്യാനോ അന്ത്യചുംബനം നൽകാനോ അനുവദിക്കില്ല. വൃത്തിയാക്കിയ ശേഷം അടുത്ത ബന്ധുക്കളെ ഐസൊലേഷൻ വാർഡിൽ മൃതദേഹം കാണാൻ അനുവദിക്കും. മോർച്ചറിയിൽ വച്ചും ആവശ്യപ്പെടുന്നെങ്കിൽ കാണാം.

സംസ്‌കാര സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആരോഗ്യ വകുപ്പ് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ്ബ് തുറന്ന് അടുത്ത ബന്ധുക്കളെ കാണിക്കാവുന്നതാണ്. ഈ സമയത്ത് മതപരമായ പ്രാർത്ഥനകൾ ചൊല്ലുന്നതിനും പുണ്യജലം തളിക്കുന്നതിനും അവസരമുണ്ടാവും. ദേഹത്ത് സ്പർശിക്കാതെയുള്ള അന്ത്യകർമ്മങ്ങൾ ചെയ്യാം. രണ്ടു മീറ്റർ സാമൂഹിക അകലം പാലിച്ച്‌ പരമാവധി 20 പേർക്ക് സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാം. 60 വയസിന് മുകളിലും 10 വയസിനു താഴെയും പ്രായമുള്ളവർ, ശ്വാസകോശ രോഗം ഉൾപ്പെടെ ഗുരുതര രോഗങ്ങളുള്ളവർ എന്നിവർ പങ്കെടുക്കാൻ പാടില്ല.

മരണകാരണം കൊവിഡാണെന്ന് സംശയിക്കുന്നതും മരിച്ചനിലയിൽ കൊണ്ടുവരുന്നതുമായ മൃതദേഹങ്ങൾ ടെസ്റ്റ് സാമ്പിൾ ശേഖരിച്ച ശേഷം കാലതാമസം കൂടാതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കണം. ലാബ് റിസൾട്ട് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയ കേസുകളൊഴികെയുള്ള മൃതദേഹങ്ങൾ പോസിറ്റീവായി കണക്കാക്കി മാനദണ്ഡം പാലിച്ച് വേണം വിട്ടുകൊടുക്കേണ്ടത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ അവലംബിച്ചാണ് മാർഗനിർദ്ദേശങ്ങൾ പുതുക്കിയത്.