-lake1


നിഗൂഢ തടാകത്തിന്റെ അത്ഭുതക്കാഴ്ച തേടി നിരവധി വിനോദസഞ്ചാരികളാണ് ടൂണിഷ്യയിലേക്ക് എത്തുന്നത്. ​ഒറ്റ രാത്രി കൊണ്ട് ടൂണിഷ്യയിൽ പ്രത്യക്ഷപ്പെട്ടതാണ് ഇൗ തടാകം. ഗഫ്സ ബീച്ച് എന്ന് പേര്. ഇൗ നിഗൂഢ തടാകത്തിന്റെ വിശേഷങ്ങളിലേക്ക്. മെഹ്ദി ബിലേൽ എന്ന ടുണീഷ്യൻ സ്വദേശി ഗഫ്സ നഗരത്തിൽ നിന്ന് 25 കിലോമീ​റ്റർ അകലെയുള്ള, മരുഭൂമിയുടെ നടുവിലുള്ള വഴിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് ആ കാഴ്ച കണ്ണിലുടക്കിയത്. ചുട്ടുപൊള്ളുന്ന വെയിലത്ത് മരുഭൂമിയിൽ വെള്ളക്കെട്ട് ഉണ്ടെന്ന് തോന്നിപ്പിക്കുന്ന മരുപ്പച്ചയെന്ന പ്രതിഭാസം വെളിവാകുമെന്ന് കേട്ടിട്ടുണ്ട്. അത്തരം കാഴ്ച്ചയാകുമെന്നാണ് അദ്ദേഹം ആദ്യം കരുതിയത്. എന്നാൽ, കടുത്ത വെയിലിൽ ഒരു വലിയ തടാകം കൺ മുമ്പിൽ തിളങ്ങുന്നത് കണ്ട് അത്ഭുതത്തോടെ മെഹ്ദി കുറേ നേരം കരയിൽ തന്നെ നിന്നു.

ആ സ്ഥലത്ത് അങ്ങനെയൊരു തടാകം കുറച്ച് ദിവസങ്ങൾക്ക് മുമ്പു വരെ ഉണ്ടായിരുന്നില്ല. ഒ​റ്റ രാത്രി കൊണ്ടൊരു തടാകം ഉണ്ടായിരിക്കുന്നു. നിഗൂഡമായ തടാകത്തെക്കുറിച്ചുള്ള വാർത്ത കാട്ടുതീ പോലെ പടർന്നു, നൂറുകണക്കിന് ടുണീഷ്യക്കാർ ഈ പ്രദേശത്തെ 40 ഡിഗ്രി സെൽഷ്യസ് ചൂടിൽ നീന്താനും തണുപ്പിക്കാനും അവിടേയ്ക്ക് ഒഴുകാൻ തുടങ്ങി. ലാക് ഡി ഗഫ്സ അല്ലെങ്കിൽ ഗഫ്സ ബീച്ച് എന്ന പേരും തടാകത്തിന് ഇട്ടു.

ഇതൊക്കെ സംഭവിക്കുന്നത് 2014 ഓഗസ്​റ്റിലായിരുന്നു. ഇനിയാണ് ഈ കഥയിലെ മ​റ്റൊരു ട്വിസ്​റ്റ്. ആ കാലയളവിൽ ടുണീഷ്യ കടുത്ത വരൾച്ചയുടെ നടുവിലായിരുന്നു. അപ്പോഴാണ് തടാകത്തിന്റെ രൂപപ്പെടൽ എന്നത് ശാസ്ത്രലോകത്തെപ്പോലും ഞെട്ടിച്ചിരുന്നു. തടാകത്തിന്റെ ഉത്ഭവം വ്യക്തമല്ല.

ഒരു ചെറിയ ഭൂകമ്പം ജലനിരപ്പിന് മുകളിലുള്ള പാറയെ വിണ്ടുകീറി, ദശലക്ഷക്കണക്കിന് ക്യുബിക് മീ​റ്റർ വെള്ളം ഉപരിതലത്തിലേക്ക് എത്തിയെന്നും പറയാം.

എന്നാൽ, ഇതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഇന്നും തടാകത്തെക്കുറിച്ചുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 10 മുതൽ 18 മീ​റ്റർ വരെ ആഴമുണ്ട് തടാകത്തിന്. പെട്ടെന്നുണ്ടായ ഗഫ്സ തടാകം ഈ പ്രദേശത്തിന്റെ ആകർഷണമായി മാറി. തടാകത്തിലെ വെള്ളം ഫോസ്‌ഫേ​റ്റുകളാൽ നിറഞ്ഞതിനാൽ ഇവിടെ നീന്തുന്നത് അപകടകരമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെങ്കിലും ഇവിടയെത്തുന്നവരിൽ പലരും തടാകത്തിലിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യുന്നു.

ആൽഗകൾ കാരണം ജലത്തിന്റെ നിറം ഇരുണ്ട പച്ചയായിട്ടാണ് കാണുന്നത്. അതായത് വെള്ളം നിറയുന്നില്ലെന്ന് മാത്രമല്ല ബാക്ടീരിയകളും രോഗവാഹകരായ ബാക്ടീരിയകളും നിറയെ ഉണ്ടെന്നാണ് അതിനർത്ഥം.

തടാകം പ്രത്യക്ഷപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞപ്പോൾ തന്നെ ഗഫ്സയിലെ പൊതുസുരക്ഷാ ഓഫീസ് തടാകത്തിൽ നീന്തുന്നത് അപകടകരമാണെന്ന് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്തു ചെയ്യാൻ, മരുഭൂമിയിലെ ചൂടിൽ നിന്ന് രക്ഷനേടാനും നീന്താനും ധാരാളം സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.