train

കാഞ്ഞങ്ങാട്: ട്രെയിൻ സർവീസുകൾ പരിമിതമായ കാസർകോട് ജില്ലയുടെ നെഞ്ചിൽ ചവിട്ടി മംഗള എക്സ്‌പ്രസിന്റെ കാഞ്ഞങ്ങാട്, നീലേശ്വരം സ്റ്റോപ്പുകൾ എടുത്തു കളയുന്നു. മംഗളൂരു-കോയമ്പത്തൂർ പാസഞ്ചറിനെ എക്സ്‌പ്രസ് ട്രെയിനാക്കിയും ക്ഷമ പരീക്ഷിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഡിസംബർ ഒന്നിന് നിലവിൽ വരുന്ന പുതിയ റെയിൽവേ ടൈം ടേബിളിൽ ജനദ്രോഹ മാറ്റങ്ങൾ നടപ്പിലാക്കും.

തീവണ്ടികളുടെ വേഗത കൂട്ടുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി 10,200 സ്റ്റോപ്പുകൾ എടുത്തു കളയാനാണ് റെയിൽവേ ബോർഡിന്റെ തീരുമാനം. ഇതനുസരിച്ച് എറണാകുളം-ന്യൂ ഡൽഹി മംഗള സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസിന്റെ കേരളത്തിലെ സ്റ്റോപ്പുകളിലും കുറവ് വരും. കാഞ്ഞങ്ങാട്, നീലേശ്വരം, പഴയങ്ങാടി, കൊയിലാണ്ടി, ഫറോക്, പരപ്പനങ്ങാടി, കുറ്റിപ്പുറം, പട്ടാമ്പി എന്നീ സ്റ്റേഷനുകളിൽ ഡിസംബർ ഒന്ന് മുതൽ ഈ സൂപ്പർ ഫാസ്റ്റ് എക്സ്‌പ്രസ് തീവണ്ടി നിർത്തേണ്ടതില്ല എന്നാണ് നിർദ്ദേശം.

കൂടാതെ 200 കിലോ മീറ്ററിലധികം ഓടുന്ന എല്ലാ പാസഞ്ചർ വണ്ടികളും എക്സ്‌പ്രസ് ആയി ഉയർത്താനും പദ്ധതിയിട്ടിട്ടുണ്ട്. ഇതനുസരിച്ചു മംഗളൂരു-കോയമ്പത്തൂർ, മംഗളൂരു-കോഴിക്കോട് വണ്ടികൾ എക്സ്‌പ്രസ് ആയി പരിണമിക്കും.

അതോടെ സ്പീഡ് കൂടുമെങ്കിലും കുറേ സ്റ്റോപ്പുകൾ ഇല്ലാതാവുകയും ടിക്കറ്റ് നിരക്ക് ഗണ്യമായി വർദ്ധിക്കുകയും ചെയ്യും. ഇപ്പോൾ പാസഞ്ചർ വണ്ടിയുടെ ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 10 രൂപയാണെങ്കിൽ എക്സ്‌പ്രസിൽ അത് മൂന്നിരട്ടിയായ 30 രൂപയാണ്. ലാഭകരമല്ലാത്ത കുറെ വണ്ടികൾ നിർത്താനും വിവിധ ഹാൾട്ട് സ്റ്റേഷനുകൾ പൂർണമായി ഇല്ലാതാക്കാനും നിർദ്ദേശമുണ്ട്.

കഴിഞ്ഞ വർഷം തെക്കോട്ടു ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കിയത് ദേർലകട്ടെ, മുടിപ്പ് ഭാഗങ്ങളിൽ ഉന്നത വിദ്യാഭ്യാസം നേടുന്ന കാസർകോട്ടെ ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിച്ചിരുന്നു. എൻ.ഡി.എ സർക്കാർ അധികാരത്തിൽ വന്ന ശേഷം തീവണ്ടി സർവീസുകളുടെ ചാർജുകൾ പതിവിലധികം വർധിപ്പിച്ചിരുന്നു. സേവന മേഖലയാണെന്ന കാര്യം സർക്കാർ മറക്കുന്നതായാണ് ആക്ഷേപം.