മുക്കം: കൊടിയത്തൂർ പഞ്ചായത്തിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് വെല്ലുവിളിയായി വിമത സ്ഥാനാർത്ഥി. പത്താംവാർഡായ പഴംപറമ്പിലാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ മുസ്ലിം ലീഗിലെ റജീന പൈക്കാട്ടിലിനെതിരെ കൊടിയത്തൂർ പഞ്ചായത്തംഗമായിരുന്ന മറിയംകുട്ടി ഹസ്സൻ മത്സരിക്കുന്നത്. ഇവരുടെ ഭർത്താവ് കുട്ടിഹസ്സൻ കോൺഗ്രസ് നേതാവാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇവിടെ ലീഗും കോൺഗ്രസും തമ്മിലടിച്ച് തോൽക്കുകയായിരുന്നു.
നേതൃത്വത്തിന്റെ നിരുത്തരവാദ നിലപാടാണ് ഈ അവസ്ഥയിലെത്തിച്ചതെന്നും ഇനി മത്സരത്തിൽ ഉറച്ചു നിൽക്കുമെന്നും മറിയം കുട്ടിഹസ്സനെ അനുകൂലിക്കുന്നവർ പറയുന്നു. ഇവിടെ കോൺഗ്രസ് നിർദേശിക്കുന്ന ഒരു സ്ഥാനാർത്ഥി മുസ്ലീംലീഗിന്റെ സമ്മതത്തോടെ സ്വതന്ത്രയായി മത്സരിക്കണമെന്നായിരുന്നു ധാരണ. എന്നാൽ കോൺഗ്രസ് നിർദ്ദേശിച്ച സ്ഥാനാർത്ഥിയെ മുസ്ലിം ലീഗിന് സ്വീകാര്യമായില്ല. എന്നാൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റിന്റെ ഭാര്യയെ മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശം കോൺഗ്രസ് ഉന്നയിച്ചെങ്കിലും അതും മുസ്ലിം ലീഗ് അംഗീകരിച്ചില്ല. കോൺഗ്രസിന്റെ അനുമതി കൂടാതെ മുസ്ലിം ലീഗ് സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തതാണ് കടുത്ത തീരുമാനത്തിനു കാരണമെന്ന് സ്ഥാനാർത്ഥിയെ അനുകൂലിക്കുന്നവർ പറയുന്നു.
ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സര രംഗത്ത് ഉറച്ചു നിൽക്കുന്ന മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മറിയം കുട്ടി ഹസ്സൻ, ഭർത്താവും കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയുമായ കുട്ടിഹസ്സൻ എന്നിവർക്കെതിരെ നടപടിക്ക് കോൺഗ്രസ് തയാറെടുക്കുന്നതായി സൂചനയുണ്ട്. ഇവരെ ഇരുവരെയും പുറത്താക്കാൻ ജില്ല കോൺഗ്രസ് കമ്മിറ്റിയോട് ആവശ്യപെട്ടതായി മണ്ഡലം പ്രസിഡന്റ് മുനീർ ഗോതമ്പു റോഡ് പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എം.ടി. അഷറഫിനും
ജില്ല സെക്രട്ടറി സി.ജെ. ആന്റണിക്കും ഇക്കാര്യമാവശ്യപ്പെട്ട് കത്ത് നൽകി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. വർഷങ്ങളായി മുസ്ലിംലീഗും കോൺഗ്രസും അകൽച്ചയിലാണ്. പഴം പറമ്പ്, കാരാളി പറമ്പ് ഭാഗങ്ങളിൽ ഈ പ്രദേശം ഉൾക്കൊള്ളുന്നതാണ് പത്താംവാർഡ്. ഈ പശ്ചാത്തലത്തിലാണ് കോൺഗ്രസ് നേതാവ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാനിടയായത്.