flexboard

പറവൂർ: ഇത് നിസാരകളിയല്ല, രണ്ടു വാർഡുകളിൽ ആരു ജയിക്കണമെന്നുള്ള ഫൈനൽ മത്സരമാണ്. കളിക്കാർ ഫുട്ബോൾ താരങ്ങളാണെങ്കിലും ഇവരുടെ ഇപ്പോഴത്തെ മത്സരം കളിസ്ഥലത്തിനു വേണ്ടിയാണ്. ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കോട്ടയിൽകോവിലകം, പാലാതുരുത്ത് വാർഡിലെ അമ്പതോളം യുവാക്കൾ കളിസ്ഥലത്തിനു വേണ്ടി തിരഞ്ഞെടുപ്പു വേളയിൽ പുതിയൊരു ആശയവുമായി മുന്നോട്ടു വന്നിട്ടുള്ളത്. വോട്ട് വേണോ, എങ്കിൽ ഞങ്ങൾക്ക് കളിക്കാൻ കളിസ്ഥലം വേണം. പറ്രുമോ നിങ്ങൾക്ക്, ഞങ്ങൾക്ക് രാഷ്ടീയമില്ല, ആര് ഞങ്ങൾക്ക് കളിക്കാൻ സ്ഥലം ഒരുക്കി തരുന്നുവോ, ഞങ്ങൾ അവരുടെ കൂടെ നിൽക്കും. ഇതാണ് ഇവർ കവലകളിൽ സ്ഥാപിച്ചിള്ള ഫ്ളക്സ് ബോർഡിലൂടെ രാഷ്ടീയ പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും നൽകിയിട്ടുള്ള മുന്നറിയിപ്പ്. വോട്ടുള്ള എല്ലാ കായികതാരങ്ങളുടെയും പേരും ഫ്ളക്സിലുണ്ട്. കൂടാതെ ഈ ആവശ്യത്തെ പിൻതുണയ്ക്കുന്ന വോട്ടർമാരല്ലാത്ത വരുതലമുറയിൽപ്പെട്ടവരുടെയും പേരുകളും ഫ്ളക്സിൽ എഴുതിയിട്ടുണ്ട്. ചേന്ദമംഗലം പഞ്ചായത്തിൽ ആകെയുള്ള കളിസ്ഥലം പാലിയം സ്കൂൾ ഡ്രൗണ്ടാണ്. പഞ്ചായത്തിലെ എല്ലാവർക്കും അവിടെ കളിക്കാനാവില്ല. ഒഴിഞ്ഞു കിടക്കുന്ന പറമ്പുകളിലാണ് ഇവർ ഇപ്പോൾ കളിക്കുന്നത്. ഓരോ വർഷവും ഒന്നു രണ്ടും കളിസ്ഥലങ്ങൾ മാറേണ്ട ഗതികേടിലാണ് ഇവർ. കളിസ്ഥലം ഒരുക്കിയെടുക്കുമ്പോൾ ഇവിടെ ആരെങ്കിലും വാഴകൃഷിക്കായി വരും. അതോടെ അടുത്ത സ്ഥലം തേടിപോകണം. ചുരുങ്ങിയത് ഇരുപത് സെന്റ് സ്ഥലമാണ് ഇവരുടെ ആവശ്യം.

പുതിയ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ പോകാനുള്ള ഏകമാർഗ്ഗം ചെറുപ്പം മുതൽ കായിക രംഗത്തേയ്ക്ക് കൊണ്ടുവരികയെന്നതാണ്. നാട്ടിൻപുറങ്ങളിൽ ഇതിനുള്ള സൗകര്യം ഉണ്ടാകണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വിലകൊടുത്ത് വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ സ്ഥലം പാട്ടത്തിനെടുത്തു നൽകിയാൽ മതി

മുഹമ്മദ് റഫീക്ക്