തിരുവനന്തപുരം: കേരളത്തിലെ നമ്പർ വൺ ബാങ്കായി കേരളാ ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റിസർവ് ബാങ്കിന്റെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് പ്രൊഫഷണൽ രീതിയിൽ പ്രവർത്തിക്കുന്ന ബാങ്ക് സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയും , സാമ്പത്തിക സ്രോതസുമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേരളാ ബാങ്ക് ആദ്യ ഭരണസമിതി അധികാരമേറ്റെടുത്ത ചടങ്ങിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
.റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചാൽ കേരളാ ബാങ്കിന്റെ സംവിധാനത്തിലൂടെ കേരളത്തിലേക്ക് പ്രവാസികൾക്ക് പണമയക്കാം..മലപ്പുറം ജില്ലാ ബാങ്ക് മാത്രമാണ് കേരളാ ബാങ്കിൽ നിന്ന് മാറി നിൽക്കുന്നത്. ബാങ്കിന്റെ സേവനങ്ങൾ ഒരു ജില്ലയ്ക്ക് മാത്രം നിഷേധിക്കാൻ പാടില്ല. മാറി നിൽക്കുന്നവരും ബാങ്കിന്റെ ഭാഗമാകണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.സാമൂഹ്യ ക്ഷേമ പെൻഷൻ, കെ.എസ്.ആർ.ടി.സി പെൻഷൻ, കെയർഹോം പദ്ധതി എന്നിവയിലൂടെ ഫലപ്രദമായ ഇടപെടൽ നടത്തിയ സഹകരണ മേഖലയുടെ കരുത്ത് വളരെ വലുതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ പി.എസ്.രാജൻ തുടങ്ങിയവരും പങ്കെടുത്തു.
ഗോപി കോട്ടമുറിക്കൽ പ്രസിഡന്റ്, എം.കെ. കണ്ണൻ വൈസ് പ്രസിഡന്റ്
സി.പി.എം സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കലിനെ കേരളാ ബാങ്ക് പ്രസിഡന്റായും എം.കെ. കണ്ണനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കൽ അർബൻ ബാങ്കുകളുടെയും, .എം.കെ.കണ്ണൻ. തൃശൂരിൽ നിന്നുള്ള പ്രാഥമിക വായ്പാ സഹകരണ സംഘത്തിന്റെയും പ്രതിനിധിയാണ്.
ഭരണസമിതി അംഗങ്ങൾ
അഡ്വ. എസ്. ഷാജഹാൻ (തിരുവനന്തപുരം), അഡ്വ. ജി. ലാലു (കൊല്ലം), എസ്. നിർമല ദേവി (പത്തനംതിട്ട), എം. സത്യപാലൻ (ആലപ്പുഴ), കെ.ജെ. ഫിലിപ്പ് (കോട്ടയം), കെ.വി. ശശി ( ഇടുക്കി), അഡ്വ. പുഷ്പദാസ് (എറണാകുളം), എ. പ്രഭാകരൻ (പാലക്കാട്), പി. ഗഗാറിൻ (വയനാട്), ഇ. രമേശ് ബാബു (കോഴിക്കോട്), കെ.ജി. വത്സല കുമാരി (കണ്ണൂർ), സാബു അബ്രഹാം (കാസർകോട്).
സ്വതന്ത്ര പ്രൊഫഷണൽ ഡയറക്ടറായി പഞ്ചാബ് - സിന്ധ് ബാങ്ക് മുൻ എം.ഡി ഹരിശങ്കറിനെ സർക്കാർ നിർദ്ദേശിച്ചു.
സർക്കാർ നോമിനികൾ
വി.രവീന്ദ്രൻ (റിട്ട.എജി.എം, ആർ.ബി.ഐ), കെ.എൻ.ഹരിലാൽ (പ്ലാനിംഗ് ബോർഡ് മെമ്പർ),
പി.എ .ഉമ്മർ ( സംസ്ഥാന സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ),അഡ്വ.മാണി വിതയത്തിൽ (നിയമം),
ഡോ. ജിജു പി.അലക്സ് ( കാർഷിക സർവകലാശാല ).