വെഞ്ഞാറമൂട്: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ ഭക്ഷണ ശാലകളുടെ പ്രവർത്തനം ഏറക്കുറെ പഴയ പടിയായത് കൊവിഡ് വ്യാപന ആശങ്ക ഉയർത്തുന്നു. രാത്രികാല തട്ടുകടകളിലടക്കം സാമൂഹിക അകലം പാലിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പൂർണതോതിൽ ഫലവത്താകുന്നില്ല.
ഉച്ചയൂണ് സമയത്ത് കസേര തികയാത്തതിനാൽ ആളുകൾ ഊഴം കാത്ത് ഹോട്ടലുകൾക്ക് പുറത്ത് കാത്ത് നിൽക്കുന്ന കൊവിഡിന് മുൻപുള്ള കാഴ്ചയും തിരിച്ചുവന്നു. ലോക്ക് ഡൗൺ കാലത്ത് ഓൺലൈൻ ഭക്ഷണ ശൃംഖലയ്ക്ക് വൻ സ്വീകാര്യത ലഭിച്ചിരുന്നു.
എന്നാൽ ഭക്ഷണം വീട്ടിൽ എത്തിച്ചു കിട്ടുമ്പോഴുള്ള നിരക്ക് വ്യത്യാസം മൂലം പലരും ഓൺലൈൻ ഭക്ഷണ സർവീസിനെ സ്ഥിരമായി ആശ്രയിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രചാരണനാളുകൾ ആരംഭിച്ചതോടെ ഹോട്ടലിനെ ആശ്രയിക്കുന്ന പാർട്ടി അണികളുടെയും പ്രവർത്തകരുടെയും എണ്ണം വർദ്ധിച്ചിട്ടുണ്ട്.
പല രാജ്യങ്ങളിലും കൊവിഡ് രണ്ടാം തരംഗത്തിന് കാരണമായത് ആളുകൾ തിങ്ങിനിറഞ്ഞ ഹോട്ടലുകളാണെന്ന് പഠനങ്ങളിൽ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് ജനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.
മിക്ക ഹോട്ടലുകളിലും പാചകവും സപ്ലൈയും കൈകാര്യം ചെയ്യുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്. അന്യനാട്ടിൽ നിന്ന് എത്തുന്ന തൊഴിലാളികൾക്ക് ക്വാറന്റൈൻ നിർബന്ധമാണ്. നിരീക്ഷണ കാലാവധിക്കും ടെസ്റ്റിനും ശേഷം മാത്രമേ ഇവരെ ജോലിയിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ. തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർക്കും ഹോട്ടൽ ഉടമകൾക്കും ഇതിൽ ഉത്തരവാദിത്വമുണ്ട്. കൂടാതെ അന്യസംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന കേന്ദ്രങ്ങളിൽ ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ മുടങ്ങാതെ പരിശോധന നടത്തേണ്ടതുമുണ്ട്.
തട്ടുകട മുതൽ ആഡംബര ഹോട്ടലുകൾ വരെ സമാനമാണ് സ്ഥിതി. പ്രചാരണ കാലത്ത് കൃത്യ സമയത്ത് വീട്ടിലെത്തി ഭക്ഷണം കഴിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. ഹോട്ടൽ തന്നെയാണ് ആശ്രയം. ചില ദിവസങ്ങളിൽ ഹോട്ടലുകൾ ക്കുള്ളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.