
തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണത്തിനെതിരെ ധനമന്ത്രി തോമസ് ഐസക് ഉന്നയിച്ച വിമർശനം മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്നതിന്റെ തെളിവാണെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന സംസ്ഥാന വിജിലൻസിനെ ധനമന്ത്രിക്ക് വിശ്വാസമില്ലെങ്കിൽ മന്ത്രിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണമെന്നും കേസരി ഹാളിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ മാത്രമല്ല, സംസ്ഥാന ഏജൻസികളും പിണറായി സർക്കാരിന്റെ അഴിമതി തുറന്നുകാട്ടുകയാണ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലും കെ.എസ്.എഫ്.ഇ ചിട്ടിയിലും അഴിമതി നടന്നെന്ന് പറയുന്നതും, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ പേരിൽ കേസെടുത്തതും വിജിലൻസാണ്. ഇതോടെ, കേന്ദ്ര ഏജൻസികൾ രാഷ്ട്രീയം കളിക്കുന്നുവെന്നും സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നുവെന്നുമുള്ള സി.പി.എം പ്രചാരണം പാളിപ്പോയി.
കഴിഞ്ഞ നാലര വർഷക്കാലം മിണ്ടാതിരുന്നിട്ട് ഇപ്പോൾ യു.ഡി.എഫ് നേതാക്കളുടെ അഴിമതിക്കെതിരെ കേസെടുക്കുകയാണ് സർക്കാർ. ഇതോടെ, രണ്ട് മുന്നണികളും ഒരേപോലെ വിവസ്ത്രരായി. അതേസമയം, മോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികളായ ജൻധൻ അക്കൗണ്ടും കിസാൻ സമ്മാൻ നിധിയും സൗജന്യ റേഷനും ലോക്ക്ഡൗൺ കാലത്ത് ജനങ്ങൾക്ക് ആശ്വാസമായി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്തമായി മുന്നണിയായി മത്സരിക്കുന്നത് ഇത്തവണ എൻ.ഡി.എയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നാഴികക്കല്ലായിരിക്കും ഈ തിരഞ്ഞെടുപ്പ്. എൻ.ഡി.എയുടെ മുന്നേറ്റം ഉറപ്പായതോടെ എൽ.ഡി.എഫും യു.ഡി എഫും ബി.ജെ.പിയെ ലക്ഷ്യമിടുന്നു. കർഷക ബില്ലിൽ എന്താണ് തകരാറെന്ന് ചൂണ്ടിക്കാട്ടാൻ പ്രതിപക്ഷത്തിനോ സമരക്കാർക്കോ കഴിയുന്നില്ല. തെറ്റിദ്ധരിക്കപ്പെട്ടവരോ ഇടനിലക്കാരോ ആണ് സമരം ചെയ്യുന്നത്. പഞ്ചാബിൽ മാത്രമാണ് സമരമെന്നും മുരളീധരൻ പറഞ്ഞു.