വിതുര: പൊൻമുടി - തിരുവനന്തപുരം സംസ്ഥാനപാതയിൽ തൊളിക്കോട് ഇരപ്പിൽ നിന്നും ആനപ്പെട്ടി, പരപ്പാറ വഴി മരുതുംമൂട്ടിലേക്കുള്ള റോഡ് ശോച്യാവസ്ഥയിലായി. തൊളിക്കോട്, വിതുര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് വർഷങ്ങളായി തകർന്നുകിടക്കുന്നത്. റോഡിൻെറ മിക്ക ഭാഗത്തും കുഴികൾ നിറഞ്ഞുകഴിഞ്ഞു. ചിലയിടങ്ങളിൽ റോഡ് രണ്ടായി മുറിഞ്ഞിട്ടുണ്ട്. റോഡിന്റെ മിക്ക ഭാഗത്തും ഒാടകൾ നിർമ്മിച്ചിട്ടില്ല. ഓടയില്ലാത്തതിനാൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങുന്നതും പതിവാണ്. അപകടങ്ങൾ ഇവിടെ തുടർക്കഥയാണ്. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. റോഡിന്റെ തകർച്ച കാരണം ഇതുവഴിയുള്ള ബസ് സർവീസുകളും വഴിയിലാവുക പതിവാണ്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. നിവേദനങ്ങൾ നിരവധി നൽകിയെങ്കിലും ഫലം കണ്ടില്ല. റോഡ് പൂർണമായും ടാർ ചെയ്തിട്ട് പത്ത് വർഷത്തോളമായി. നാല് വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഇവിടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോഴേക്കും റോഡ് പഴയപടിയായി. റോഡിന്റെ അറ്റകുറ്റപണികൾ നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രിക്കും നാട്ടുകാർ നിരവധി പ്രാവശ്യം നിവദനം നൽകിയിരുന്നു. ആര്യനാട്, നെടുമങ്ങാട്, പാലോട്, തിരുവനന്തപുരം ഭാഗങ്ങളിലേക്കായുള്ള പ്രധാന റോഡ് കൂടിയാണിത്. ഇരപ്പിൽ മുതൽ മരുതുംമൂട് വരെയുള്ള നാല് കിലോമീറ്റർ ദൂരം വരെയാണ് റോഡ് തകർന്നുകിടക്കുന്നത്.
വാഴ നട്ട് പ്രതിഷേധം
ഈ റോഡിൽ അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നതായി ആക്ഷേപമുണ്ട്. ഇത്തരത്തിൽ റോഡിന്റെ വശങ്ങൾ കൈയേറിയതിനാൽ റോഡിന്റെ വീതി ഗണ്യാമായിക്കുറഞ്ഞിട്ടുണ്ട്. റോഡിന്റെ ശോച്യാവസ്ഥ കൂടിയാകുമ്പോൾ കാൽനടയാത്ര പോലും ദുസഹമാണ്. റോഡിലെ കുഴികളൾ നാട്ടുകാർ കല്ലും മണ്ണും ഉപയോഗിച്ച് നികത്തിയെങ്കിലും മഴപെയ്യുന്നതോടെ അത് ഒലിച്ച് പോകും. റോഡിലെ കുഴികൾ അടയ്ക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴ നട്ട സംഭവവും ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള പ്രധാന വാഗ്ദാനമാണ് റോഡ് നന്നാക്കമെന്നതെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പിന്നെ യാതൊന്നും നടക്കാറില്ലെന്നും നാട്ടുകാർ പറയുന്നു.
സമരം നടത്തും
ഇരപ്പിൽ-ആനപ്പെട്ടി-പരപ്പാറ-മരുതുംമൂട് റോഡ് അടിയന്തരമായി ടാറിംഗ് നടത്തി യാത്ര സുഗമമാക്കണം.സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊൻമുടി-തിരുവനന്തപുരം റോഡ് ഉപരോധമുൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കും.
സംഘമിത്ര ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ