കിളിമാനൂർ :തിരഞ്ഞെടുപ്പ് കളം ചൂടുപിടിച്ചതോടെ പ്രചാരണം ഉഷാറാക്കാൻ പാരഡി പാട്ടുകളും. സ്ഥാനാർത്ഥിയെ പുകഴ്‌ത്തിയും എതിരാളികളെ ഇകഴ്‌ത്തിയുമുള്ള പാരഡി പാട്ടുകൾ എക്കാലവും ഹിറ്റാണ്. എം.ജി.ആറിന്റെ ' എന്നടി റാക്കമ്മ' എന്ന തമിഴ് പാട്ടും മോഹൻലാലിന്റെ ചിന്നമ്മ തുടങ്ങിയ പാട്ടുകളുമടക്കമാണ് പാരഡി വോട്ട് പാട്ടുകളായത്. നാടൻപാട്ട് കലാകാരന്മാരാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്. കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട കലാകാരന്മാർക്ക് ഇതൊരു കൈത്താങ്ങാണ്. 2500 മുതൽ 7000 രൂപ വരെയാണ് ഒരു മുഴുനീളൻ പാരഡി പാട്ടിന് ചെലവാകുന്നത്. പുനലൂർ, തെങ്കാശി തുടങ്ങി അതിർത്തി മേഖലയിലെ തമിഴ് തോട്ടം തൊഴിലാളികൾക്കിടയിൽ പ്രചാരണം നടത്താൻ തമിഴ് പാരഡി പാട്ടുകളും ഒരുക്കുന്നുണ്ട്. സിനിമാ ഗാനങ്ങൾക്ക് പുറമേ മാപ്പിള പാട്ടുകളും പൊറാട്ടു നാടക പാട്ടുകളും സജീവമായിട്ടുണ്ട്.