കൽപ്പറ്റ: ലക്കിടിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് തള്ളിക്കളയുന്നതായി ജലീലിന്റെ കുടുംബം. ജലീലിന്റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും കളക്ടറേറ്റിന് മുൻപിൽ നടത്തിവരുന്ന ധർണ്ണയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സി.പി ജലീലിന്റെ സഹോദരിമാരുൾപ്പെടെയുള്ള കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവർത്തകരും ചേർന്നാണ് വയനാട് കളക്ട്രേറ്റിനു മുമ്പിൽ ധർണ്ണ സംഘടിപ്പിച്ചത്.

പൊലീസിനെ വെള്ളപൂശുന്ന മജിസ്റ്റീരിയൽ റിപ്പോർട്ട് കുടുംബം തള്ളിക്കളയുന്നതായി ജലീലിന്റെ സഹോദരൻ സി.പി റഷീദ് പറഞ്ഞു.

ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ.തുഷാർ നിർമ്മൽ സാരഥി ധർണ്ണ ഉദ്ഘാടനം ചെയ്തു. വൈത്തിരി ഏറ്റുമുട്ടലിനു പിന്നിൽ തണ്ടർ ബോൾട്ടിനകത്തെ കില്ലർ ഗ്യാങ്ങ്യാണെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. വൈത്തിരി ഏറ്റുമുട്ടലിൽ പങ്കെടുത്തതായി റിപ്പോർട്ടിൽ പറയുന്ന അജ്ഞാത ഉദ്യോഗസ്ഥനെ കുറിച്ച് അന്വേഷിക്കണമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആവശ്യപ്പെട്ടു. ഏറ്റുമുട്ടലുകളിൽ പാലിക്കേണ്ട സുപ്രീംകോടതി നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും, പൊലീസും സർക്കാരും ചേർന്ന് നഗ്‌നമായി അവയെല്ലാം ലംഘിക്കുകയാണെന്നും കുടുംബം കുറ്റപ്പെടുത്തി.