vellapally-natesan

ചേർത്തല: എൽ.ഡി.എഫ് ഭരണത്തിന്റെ വിലയിരുത്തലാവില്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സരമാണ് ഇക്കുറി കണ്ടത്. അസംബ്ളി തിരഞ്ഞെടുപ്പിന്റെ പ്രതീതിയും പ്രചാരണ കോലാഹലങ്ങളുമാണുണ്ടായത്. കണിച്ചുകുളങ്ങര ദേവസ്വം ഗേൾസ് ഹൈസ്‌കൂൾ ഒന്നാം നമ്പർ ബൂത്തിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. സ്ഥാനാർത്ഥികളുടെ വ്യക്തിപ്രഭാവവും ബന്ധങ്ങളുമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി.യോഗം രാഷ്ട്രീയ നിലപാട് പറയാറില്ല. നിലപാട് വ്യക്തമാക്കുന്ന തരത്തിലുള്ള സന്ദേശം ആരെയും അറിയിച്ചിട്ടുമില്ല. നിയമസഭ തിരഞ്ഞെടുപ്പിനുമുമ്പ് എസ്.എൻ.ഡി.പി യോഗത്തിന്റെ നിലപാട് വ്യക്തമാക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഭാര്യ പ്രീതി നടേശൻ, മകനും ബി.ഡി.ജെ.എസ് അദ്ധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി, മകൾ വന്ദന, മരുമകൾ ആശ എന്നിവരും ഒപ്പമുണ്ടായിരുന്നു.